കൊച്ചി മേയർക്കായി കോണ്‍ഗ്രസില്‍ സമ്മർദവുമായി ലത്തീന്‍ സഭ; മിനിമോളെയോ ഷൈനിയെയോ പരിഗണിക്കണമെന്ന് ആവശ്യം
പാലാരിവട്ടം കൗണ്‍സിലർ വി.കെ മിനിമോള്‍ ഫോർട്ട് കൊച്ചി കൗണ്‍സിലർ ഷൈനി മാത്യു എന്നിവരെയാണ് ലത്തീന്‍സഭ നിർദേശിക്കുന്നത്.

കൊച്ചി: മേയർ പദവിക്കായി കോണ്‍ഗ്രസില്‍ സാമുദായിക സമ്മർദം ശക്തം. ലത്തീന്‍ സഭക്കാരിയെ മേയറാക്കണമെന്ന് ലത്തീന്‍ സഭാ നേതൃത്വം എറണാകുളം ഡിസിസിയോട് ആവശ്യപ്പെട്ടു.
പാലാരിവട്ടം കൗണ്‍സിലർ വി.കെ മിനിമോള്‍ ഫോർട്ട് കൊച്ചി കൗണ്‍സിലർ ഷൈനി മാത്യു എന്നിവരെയാണ് ലത്തീന്‍സഭ നിർദേശിക്കുന്നത്. അതേസമയം പാർട്ടി സീനിയോറിറ്റിയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെങ്കില്‍ ദീപ്തി മേരി വർഗീസിനാണ് സാധ്യത.
കെപിസിസി ജനറല്‍ സെക്രട്ടറി പദവിയുള്ളത് ദീപ്തിക്ക് അനുകൂലമാണ്. അതേസമയം ലത്തീന്‍സഭയുടെ അവകാശവാദം തള്ളുക കോണ്‍ഗ്രസിന് പ്രയാസവുമാണ്.
കൊച്ചി കോർപറേഷനിലുള്ള 47 കൗൺസിലർമാരിൽ 18 പേർ ലത്തീൻ സഭക്കാരാണ്. പിന്നാക്ക വിഭാഗം കൂടിയായ ലത്തീൻ സഭക്ക് കൊച്ചിൻ കോർപറേഷൻ പോലെ സമുദായത്തിന് ഭൂരിപക്ഷമുള്ള സ്ഥലത്ത് കാര്യമായ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. അതുകൊണ്ട് ലത്തീൻ സഭക്കാരിയായ വി.കെ മിനിമോൾ, അല്ലെങ്കിൽ ഷൈനി മാത്യു എന്നിവരിലൊരാളെ പരിഗണിക്കണം എന്നാണ് ലത്തീൻ സഭയുടെ ആവശ്യം. ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ഇതിനിടെ കൊച്ചി, കൊല്ലം കോർപറേഷനുകളില്‍ ഡെപ്യൂട്ടി മേയർ പദവിക്കായി പരസ്യ അവകാശവാദം തന്നെ ലീഗ് ഉന്നയിച്ചു. കൊല്ലത്തും കൊച്ചിയിലും ഡെപ്യൂട്ടി മേയർ പദവി വേണമെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മീഡിയവണിനോട് പറഞ്ഞത്. ആവശ്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും മുഹമ്മദ് ഷാ വ്യക്തമാക്കി.
Watch Video Report
Adjust Story Font
16

