സ്ഥാനാർഥിക്കെതിരെ വിദ്വേഷപ്രചാരണമെന്ന് ആരോപണം; വനിതാ ലീഗ് നേതാവിനെതിരെ പരാതിയുമായി എല്‍ഡിഎഫ്
പ്രസംഗത്തിൽ നിന്ന് ഒരുഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ലീഗ് നേതാവ് മീഡിയവണിനോട് പറഞ്ഞു

കാസര്‍കോട്: കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ വനിതാ ലീഗ് നേതാവിന്റെ മുനാഫിഖ് പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പരാതി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാനയുടെ പ്രസംഗം സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. യുഡിഎഫ് തനിക്കെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ഷാനവാസ് പാദൂര്‍ മീഡിയവണിനോട് പറഞ്ഞു. നിലപാട് ഇല്ലാത്തവര്‍ എന്ന രീതിയിലാണ് പദപ്രയോഗമെന്ന് ആയിഷത്ത് ഫര്‍സാന പറഞ്ഞു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പാര്‍ട്ടി പറയുന്ന നിലപാടില്ലായ്മയാണ് സൂചിപ്പിച്ചതെന്നും ഫര്‍സാന മീഡിയവണിനോട് പറഞ്ഞു.
'ബിജെപിയുമായി ഡീല്‍, ബിജെപി ഏജന്റ് എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പാണ് സാധാരണ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇനി അത് വലിയ ക്ഷീണം വരുത്തുമെന്ന് തോന്നുന്നില്ല. പരാതിയുമായി മുന്നോട്ടുപോകും.' ഷാനവാസ് പാദൂര്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫിന്‍റെ രാഷ്ട്രീയമായ നിലപാടില്ലായ്മയെയാണ് പ്രസംഗത്തിലൂടെ സൂചിപ്പിച്ചതെന്ന് ആയിഷ ഫര്‍സാന മീഡിയവണിനോട് പ്രതികരിച്ചു. 'പ്രസംഗത്തില്‍ നിന്ന് മുനാഫിഖ് എന്ന ഭാഗം മാത്രമാണ് കട്ട് ചെയ്ത് സോഷ്യല്‍മീഡിയയിലുടനീളം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ കപടന്മാരായി പണിയെടുക്കുന്നവരെന്നാണ് പ്രസംഗത്തില്‍ താന്‍ യഥാര്‍ഥത്തില്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞ കാര്യവും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന കാര്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിശ്വാസവഞ്ചന കാണിക്കുക, കാപട്യമുള്ളവര്‍, രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പാര്‍ട്ടി പറയുന്ന നിലപാടില്ലായ്മ എന്നിവ മാത്രമാണ് ഉദ്ദേശിച്ചത്. ഫര്‍സാന വ്യക്തമാക്കി.
Adjust Story Font
16

