'നേമം മണ്ഡലത്തിൽ ബിജെപി ദുരൂഹമായ പെട്ടികൾ എത്തിച്ചു': പരാതി നൽകാൻ എൽഡിഎഫ്
തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നൽകുക
തിരുവനന്തപുരം: നേമം മണ്ഡലത്തിലേക്ക് ബിജെപി ദുരൂഹമായ പെട്ടികൾ എത്തിച്ചുവെന്ന ആരോപണത്തിൽ എൽഡിഎഫ് ഇന്ന് പരാതി നൽകിയേക്കും. റെയിൽവേ പാർസൽ വഴി നാല് പെട്ടികൾ മണ്ഡലത്തിലേക്ക് എത്തിച്ചു എന്നായിരുന്നു വി.ശിവൻകുട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നൽകുക.
റെയിൽവേ സ്റ്റേഷനിൽ നിന്ന് കാറിൽ കയറ്റി പെട്ടികൾ നേമത്ത് എത്തിക്കുകയായിരുന്നു എന്നാണ് പരാതി. കാറിൻ്റെ നമ്പർ ഉൾപ്പെടെ വച്ച് പരാതി നൽകുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള നിരവധി വാഹനങ്ങൾ മണ്ഡലത്തിൽ എത്തിയതായും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെ പോലെ നെടുമങ്ങാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ ആരോപിച്ചു.
ഒരു രാഷ്ട്രീയപാർട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആർ അനിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ മീഡിയവണിനോട് പറഞ്ഞു.
ബിജെപി സ്ഥാനാർഥിക്ക് എങ്ങനെയാണ് ഇത്രയും കാശ് ചെലവാക്കി പ്രചാരണം നടത്താൻ കഴിയുന്നതെന്ന് മന്ത്രി ചോദിച്ചു. മന്ത്രിയായ തനിക്ക് പോലും കഴിയുന്നില്ല. വ്യാപകമായി പണമൊഴുക്കുകയാണ്. കേന്ദ്ര ഗവമെൻ്റിൻ്റെ സ്വാധീനം ഇറക്കി വോട്ട് നേടാനുള്ള പരിശ്രമമാണ് ബിജെപി നടത്തുന്നതെന്നും ജി. ആർ അനിൽ പറഞ്ഞു. സംഭവത്തിൽ പരാതി നൽകാനാണ് എൽഡിഎഫ് തീരുമാനം.
Adjust Story Font
16

