രണ്ട് പതിറ്റാണ്ടിലേറെയായി യുഡിഎഫ് കൈവശം വെച്ച പാലത്തായി പിടിച്ചെടുത്ത് എൽഡിഎഫ്
സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം എം.പി ബൈജുവാണ് വിജയിച്ചത്

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ വീട് ഉള്‍ക്കൊള്ളുന്ന പാനൂര്‍ നഗരസഭയിലെ പാലത്തായി വാര്‍ഡിൽ എല്‍ഡിഎഫിന് ജയം. രണ്ട് പതിറ്റാണ്ടിലേറെയായി യുഡിഎഫ് ഭരണമുള്ള വാര്‍ഡാണിത്. 117 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം എം.പി ബൈജുവാണ് വിജയിച്ചത്.
515 വോട്ടുകളാണ് സിപിഎം സ്ഥാനാർഥിയായ ബൈജു നേടിയത്. കോൺഗ്രസിന് വേണ്ടി മത്സരിച്ച ടി.കെ. അശോകന്‍ മാസ്റ്റര്‍ 396 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. വെൽഫെയർ പാർട്ടി സ്ഥാനാർഥി മഹമ്മൂദ് മഞ്ചാന്‍ 119 വോട്ടുകള്‍ നേടിയപ്പോള്‍ കേവലം 72 വോട്ടുമായി ബിജെപി നാലാം സ്ഥാനത്തെത്തേക്ക് പതിച്ചു. ഈ വിജയം നുണപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ പ്രതികരിച്ചു.
അതേസമയം, 23 സീറ്റുകളുമായി യുഡിഎഫ് പാനൂര്‍ നഗരസഭാ ഭരണം പിടിച്ചു. എല്‍ഡിഎഫ് 15 സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. നിലവില്‍ പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പത്മരാജന്‍ ജയിലില്‍ കഴിയുകയാണ്. നംവബര്‍ 15ന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ബിജെപി നേതാവും അധ്യാപകനുമായിരുന്ന പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലായി 20 വര്‍ഷം വീതമാണ് പത്മരാജന് ശിക്ഷ വിധിച്ചിരുന്നത്.
Adjust Story Font
16

