പാലത്തായി പോക്‌സോ കേസ്; 'ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു'; കെ.കെ ശൈലജ
പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാനാണ് തുടക്കത്തിൽ ശ്രമിച്ചതെന്ന് സിപിഎം നേതാവും സ്ഥലം എംഎൽയുമായ കെ.കെ ശൈലജ. 'പ്രാദേശികമായി ലോക്കൽ പൊലീസ് അന്വേഷിച്ചാൽ തൃപ്തികരമാവില്ല എന്നൊരു തോന്നലുണ്ടായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാവാണ് പ്രതി. അതുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകും. അതുപോലെ ബിജെപിയെ കുറ്റം പറയുന്നുവെന്ന് പുറത്ത് നടിക്കുന്ന ചിലർ, ലീഗിന്റെയും എസ്ഡിപിഐയുടെയും എല്ലാം പ്രവർത്തകർ യഥാർഥത്തിൽ ഈ കേസ് അട്ടിമറിക്കുന്നതിനാണ് തുടക്കത്തിൽ ശ്രമിച്ചത്.' ശൈലജ പറഞ്ഞു.
പൊലീസിനെതിരെയും അവിടുത്തെ എംഎൽഎയുമായിരുന്ന തനിക്കെതിരെയും ലീഗിന്റെയും എസ്ഡിപിഐയുടെയും ബിജെപിയുടെയും പ്രവർത്തകർ ഒരുപാട് അപവാദപ്രചാരണങ്ങൾ നടത്തിയതായും അതെല്ലാം ആസ്ഥനത്ത് ആക്കികൊണ്ട് കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു.
പാലത്തായി പീഡനക്കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്നും പ്രേമരാജൻ പറഞ്ഞു. 'ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു' എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പാലത്തായി പോക്‌സോ കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ച് തലശ്ശേരി ജില്ലാ പോക്‌സോ കോടതി. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
Adjust Story Font
16

