Quantcast

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കർ അഞ്ചുദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ

അടിയന്തരമായി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് എറണാകുളം സിബിഐ കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2023-02-15 12:34:30.0

Published:

15 Feb 2023 12:31 PM GMT

Life Mission bribery case, M Sivashankar , ED custody ,
X

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇ ഡി യുടെ കസ്റ്റഡിയിൽ വിട്ടു. അടിയന്തരമായി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് എറണാകുളം സിബിഐ കോടതിയുടെ നടപടി. ആറ് പ്രതികളുള്ള കേസിൽ അഞ്ചാംപ്രതിയാണ് ശിവശങ്കർ. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

വൈകിട്ട് നാലരയോടെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ചില മാനദണ്ഡങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയിൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ വൈദ്യസഹായം നൽകണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. അന്വേഷണത്തോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും, ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കരനെ കസ്റ്റഡിയിൽ വിട്ടത്.

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന്നൊടുവിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.30 ഓടെ ശിവശങ്കറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. വൈദ്യ പരിശോധന ഒന്നരമണിക്കൂർ നീണ്ടുനിന്നു.

ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് എം ശിവ ശങ്കറിന്റെ അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴ പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. അതിനാൽ കുറ്റസമ്മതം മൊഴിയില്ലാതെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണി ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിനെ പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണ്. ഇതിന്റെ രേഖകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ആറ് പ്രതികളുള്ള കേസിൽ അഞ്ചാമത്തെ പ്രതിയാണ് ശിവശങ്കർ. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തുന്നത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story