'സിപിഎമ്മിന്റെ ആളുകൾക്കായി സ്വന്തം മണ്ണിൽ വോട്ട് ചോദിക്കേണ്ടി വരുന്നത് രാഷ്ട്രീയ അപമാനം'; പി.കെ ശശിയെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പ്രാദേശിക നേതാക്കള്‍
കോൺഗ്രസിന്റെയും ലീഗിന്റെയും പ്രദേശിക നേതാക്കളാണ് ശശിയെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്

പാലക്കാട്: പി.കെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ്. കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രദേശിക നേതാക്കളാണ് ശശിയെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കരുതെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. പി.ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം
സിപിഎം വിട്ട് പി.കെ ശശി വന്നാൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് നീക്കം. പി.കെ ശശി മത്സരിച്ചാൽ ഒറ്റപ്പാലം സീറ്റിൽ വിജയിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക് കൂട്ടൽ. ഇതിനിടയിലാണ് പി.കെ ശശിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയത്. ഇന്നലെവരെ തങ്ങളുടെ ആദർശങ്ങളെയും പ്രവർത്തനങ്ങളെയും വേട്ടയാടിയ സിപിഎമ്മിന്റെ ആളുകൾക്കായി സ്വന്തം മണ്ണിൽ വോട്ട് ചോദിക്കേണ്ടി വരുന്നത് രാഷ്ട്രീയ അപമാനമാണെന്ന് കോൺഗ്രസ് ഒറ്റപ്പാലം മണ്ഡലം മുൻപ്രസിഡന്റ് കെ.കെ സാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
കെപിസിസി സെക്രട്ടറിയായ പി.ഹരിഗോവിന്ദന് സീറ്റ് നിഷേധിക്കുന്നത് കോൺഗ്രസ് കാണിക്കുന്ന നന്ദികേടാണെന്ന് മുസ്‍ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് എലുമ്പിലാശ്ശേരിയും ഫേസ് ബുക്കിൽ കുറിച്ചു. കഴിഞ്ഞ തവണ പി.സരിനായി ഹരിഗോവിന്ദൻ മാറി നിൽക്കുകയായിരുന്നു. പി.കെ ശശിയെ യുഡിഎഫ് മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ പ്രദേശികമായി വലിയ എതിർപ്പ് ഉണ്ടാകുമെന്ന് ഉറപ്പായി.
Adjust Story Font
16

