പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ
ഹോർമുസ് കടലിടുക്കുവഴി കൂടുതൽ കപ്പലുകൾ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് എൽപിജി വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഇതുവരെയും ഉറപ്പുവരുത്താൻ പെട്രോളിയം മന്ത്രാലയത്തിന് ആയിട്ടില്ല. സിലിണ്ടറുകൾ കിട്ടാതായതോടെ അടച്ചുപൂട്ടിയ 40 ശതമാനത്തിൽ അധികം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ ആകാതെ തുടരുകയാണ്.
ഹോർമുസ് കടലിടുക്കുവഴി കൂടുതൽ കപ്പലുകൾ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കുവഴി കൂടുതൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ മോദി ആവശ്യപ്പെട്ടു.
എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.
Adjust Story Font
16

