സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന നിലപാടിനോട് യോജിപ്പില്ല; ഉമർ ഫൈസിയെ തള്ളി എം.എ ബേബി
യോഗ്യരായ പുരുഷൻമാരുള്ളപ്പോൾ സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുത് എന്നായിരുന്നു വഖഫ് ബോർഡ് അംഗമായ ഉമർ ഫൈസി മുക്കം പറഞ്ഞത്

- Published:
29 March 2026 11:43 AM IST

കാസർകോട്: സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന വഖഫ് ബോർഡ് മെമ്പർ ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അത്തരം നിലപാടുകളോട് യോജിപ്പില്ല. പാർട്ടിയിൽ നിന്ന് കൂടുതൽ വനിതകൾക്ക് സ്ഥാനാർഥിത്വം നൽകണമായിരുന്നു. ചെറുപ്പകാലം മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച പി.കെ ശ്യാമള സ്ഥാനാർഥിയായപ്പോൾ പാർട്ടി സെക്രട്ടറിയുടെ ഭാര്യയായി വെട്ടിച്ചുരുക്കിയെന്നും ബേബി പറഞ്ഞു.
മുസ്‌ലിം ലീഗ് ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം. മത്സരിക്കാൻ യോഗ്യരായ പുരുഷൻമാരുള്ളപ്പോൾ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല. സംവരണ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കാനാണ് സമസ്ത അനുമതി നൽകിയിരുന്നത്. ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.
എസ്ഡിപിഐ ആർഎസ്എസിന്റെ ഉത്പന്നമാണെന്നും എം.എ ബേബി ആരോപിച്ചു. എസ്ഡിപിഐ ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്. എൽഡിഎഫ്- എസ്ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്ഡിപിഐയോട് പറയാനുള്ളതെന്നും ബേബി പറഞ്ഞു.
ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണ്. എസ്ഡിപിഐയുമായി ചർച്ച ചെയ്ത് പിന്തുണയും സഹകരണം തേടുന്ന നയം എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ്് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും ബേബി പറഞ്ഞു.
Adjust Story Font
16
