വിഎസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയിൽ? അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് എ.സുരേഷ് മീഡിയവണിനോട് പ്രതികരിച്ചു

പാലക്കാട്: വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ എ. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്. സുരേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് ശ്രമം. ഇതിനായി എ.സുരേഷുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് എ.സുരേഷ് മീഡിയവണിനോട് പ്രതികരിച്ചു. സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലാണ് സുരേഷ്.
'സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളിൽ പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. പക്ഷേ, ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. പാര്‍ട്ടിയുടെ അനുഭാവിയായി തുടരുകയാണ് നിലവില്‍. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെല്ലാം കൂടെയുണ്ടാകും'. സുരേഷ് മീഡിയവണിനോട് പ്രതികരിച്ചു.
സുരേഷിനെ മത്സരിപ്പിക്കാന്‍ സാധിപ്പിക്കുകയാണെങ്കില്‍ മലമ്പുഴയില്‍ മികച്ച മുന്നേറ്റം സാധ്യമാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിനായി കെപിസിസിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ തന്നെയാണ് സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുള്ളതെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി മലമ്പുഴയില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ സ്ഥാനം. സിപിഎം വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാമതുള്ളത്.
Adjust Story Font
16

