മോഷണക്കുറ്റം ആരോപിച്ചു; ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം
ഡൽഹി പൊലീസും സംഘത്തിനൊപ്പം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ ആരോപിച്ചു

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട പരിസരത്ത് മലയാളി വിദ്യാർഥികൾക്ക് മോഷണക്കുറ്റം ആരോപിച്ച് ക്രൂരമർദനം. സാക്കിർ ഹുസൈൻ കോളജ് ഒന്നാം വർഷ വിദ്യാർഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദനമേറ്റത്. ഡൽഹി പൊലീസും സംഘത്തിനൊപ്പം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ പറഞ്ഞു. മുണ്ട് ഉടുത്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. വിവസ്ത്രരാക്കി തല്ലിയെന്നും മുഖത്ത് ബൂട്ട് ഇട്ട് ചവട്ടിയെന്നു വിദ്യാർഥികൾ മീഡിയവണിനോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് ഡൽഹി സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ സുദിൻ അശ്വന്ത് എന്നിവർക്ക് മർദനമേറ്റത്. ചെങ്കോട്ട പരിസരത്ത് വച്ചായിരുന്നു മർദനം. ഫോൺ ആവശ്യമുണ്ടോ എന്ന് തിരക്കി ഒരാൾ വിദ്യാർഥികളെ സമീപിച്ചു. ആവശ്യമില്ല എന്ന് അറിയിച്ചപ്പോൾ സംഘമായി എത്തി മോഷ്ടാക്കൾ എന്ന് ആരോപിച്ച് വിദ്യാർഥികളെ മർദിച്ചു. സമീപം ഉണ്ടായിരുന്ന പൊലീസുകാരനോട് വിവരം അറിയിച്ചെങ്കിലും സംഘത്തിന് ഒപ്പം ചേർന്നു പൊലീസും അതിക്രൂരമായി മർദിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വി ശിവദാസൻ എംപി കത്തയച്ചു. വിഷയത്തിൽ ഉടൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുവാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
Adjust Story Font
16

