പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 55 കാരന് ഏഴുവർഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷയനുഭവിക്കണം. പിഴ തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 55 കാരന് ഏഴുവർഷം കഠിന തടവും പിഴയും ശിക്ഷ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയും കോട്ടയ്ക്കകം ഒന്നാം പുത്തൻ തെരുവിൽ താമസക്കാരനുമായ ചിന്ന ദുരൈ(55)യെ ആണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷയനുഭവിക്കണം. പിഴ തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.
2020 ഏപ്രിൽ 24 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു. പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയോട് തന്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് കൂട്ടുകാരോട് വിവരം പറയുകയായിരുന്നു. വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ്.ഐമാരായ എസ്. വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്.
Adjust Story Font
16

