തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു
മത്സരിക്കുന്നതിനുള്ള അയോഗ്യത തുടരും

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കുറ്റക്കാരനാക്കിയ വിധി നിലനിൽക്കും. അന്തിമവിധി വരും വരെയാണ് ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്. അതേസമയം, ആന്‍റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത തുടരും.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്കാണ് ആൻറണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
തൊണ്ടിമുതൽ തിരിമറി കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ വിധിച്ചത്. ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
Adjust Story Font
16

