'ലീഗിനെ വിമർശിച്ചിട്ടില്ല, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു'; അനുനയശ്രമവുമായി മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ലീഗ് ഇടപെടരുതെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു

കൊച്ചി: യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ. ലീഗ് നേതാക്കളെ കുഴൽനാടൻ ബന്ധപ്പെട്ടു. ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽ നാടന്റെ വിശദീകരണം.
മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന് കാരണം. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് എത്തി. മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി സതീശനെ ലീഗ് പിന്തുണച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ പ്രസ്താവനയൊക്കെ വി.ഡിയെ പിന്തുണക്കുന്ന തരത്തിലായിരുന്നു.
കണ്ണൂര്‍ ഇരിക്കൂറിലാണ് മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിത്. ഫ്ലക്സിൽ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്നും പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നമായിരുന്നു വാചകങ്ങള്‍. മൂവാറ്റുപുഴയിലാണ് മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയും ഫ്ലക്സ് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധിച്ചത്.
ഫ്ലക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടേയും വി.ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം.
Watch Video Report
Adjust Story Font
16

