Quantcast

യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുന്ന ഘട്ടം എത്തിയപ്പോൾ പ്രതിപക്ഷം നിലപാട് മാറ്റി: എം.ബി രാജേഷ്

കടകംപള്ളി സുരേന്ദ്രന് പിന്നാലെ, അടൂർ പ്രകാശിനെയും ചോദ്യംചെയ്യാൻ തീരുമാനിച്ചതോടെ രാഷ്ട്രീയപോര് കടുത്തു

MediaOne Logo

Web Desk

  • Updated:

    2026-01-01 08:23:40.0

Published:

1 Jan 2026 1:42 PM IST

യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുന്ന ഘട്ടം എത്തിയപ്പോൾ പ്രതിപക്ഷം നിലപാട് മാറ്റി: എം.ബി രാജേഷ്
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ കടകംപള്ളി സുരേന്ദ്രന് പിന്നാലെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചതോടെ രാഷ്ട്രീയപോര് കടുത്തു. തനിക്ക് എസ്ഐടിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുന്ന ഘട്ടം എത്തിയപ്പോൾ പ്രതിപക്ഷം നിലപാട് മാറ്റുകയാണെന്ന് മന്ത്രി എം. ബി രാജേഷ് ആരോപിച്ചു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ എൽഡിഎഫ് പ്രതിരോധത്തിലായിരുന്ന സമയത്താണ് യുഡിഎഫ് കൺവീനറെ എസ്ഐടി ചോദ്യം ചെയ്യുമെന്ന വിവരം പുറത്തുവരുന്നത്. വിഷയത്തിൽ മേൽക്കൈ നേടിയിരുന്ന യുഡിഎഫിനെ അടിക്കാൻ പറ്റിയ പ്രധാന ആയുധം ആയിട്ടാണ് സർക്കാർ ഇതിനെ കാണുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ പഴയ വാക്കുകൾ കടമെടുത്താണ് ഭരണപക്ഷത്തിന്റെ തിരിച്ചടി.

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ കേരള സർക്കാരിന്റേതാണെന്ന് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.അന്വേഷണ രീതിയെക്കുറിച്ച് സംശയങ്ങളുണ്ട്. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘം ആണെങ്കിലും ഉദ്യോഗസ്ഥർ കേരള സർക്കാരിൻ്റേതാണ്. ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

ചോദ്യം ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നത്. ചോദ്യംചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണപ്പാളി വിവാദത്തിൽ ഒന്നിന് പുറകെ ഒന്നായി തിരിച്ചടി ഉണ്ടാകുമ്പോൾ വീണു കിട്ടിയ ഒരു ആയുധം പരമാവധി ഉപയോഗപ്പെടുത്താനാണ് എൽഡിഎഫിന്റെ ശ്രമം.

അന്വേഷണത്തെ തടസപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്നലെ വരെ എസ്ഐടിയെ അംഗീകരിച്ച കോൺഗ്രസ്, അടൂർപ്രകാശിനെ ചോദ്യംചെയ്യുമെന്ന് അറിഞ്ഞതോടെ അവസരവാദികളായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലക്കൊള്ളയിൽ എസ്ഐടി അന്വേഷണം വേരുകളിലേക്കെത്തണമെന്ന് പി. രാജീവ് പറഞ്ഞു. ഏത് സർക്കാരിൻ്റെ കാലം എന്നതല്ല തുടക്കം മുതൽ അന്വേഷിക്കണം. വി.ഡി സതീശൻ്റേത് പരിഭ്രാന്തി മൂലമുള്ള മലക്കം മറിച്ചിൽ. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണമാണെന്നും പി. രാജീവ് പറഞ്ഞു.

TAGS :

Next Story