'പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെ'; എഡിജിപിക്കെതിരെ മന്ത്രി കെ.രാജന്റെ മൊഴി
അജിത് കുമാർ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി.പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അതിനായി ഗൂഡാലോചന നടന്നെന്നും മന്ത്രിയുടെ മൊഴിയില്‍ പറയുന്നു.അജിത് കുമാർ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്.
ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴിയെടുത്തത് .ഡി ഐ ജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു.
അതേസമയം, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം അലങ്കോലപ്പെട്ടിട്ടും എം.ആർ അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തിൽ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു. മേൽനോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പൂരം മുടങ്ങിയപ്പോൾ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലർത്തിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

