സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് മികച്ച ഭരണത്തിന്‍റെ ഭാഗം, ഇക്കാര്യത്തിൽ പ്രതിപക്ഷത്തോട് കടപ്പാടുണ്ട്: മന്ത്രി എം.ബി രാജേഷ്
സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവര്‍ണന്‍സിന്റെ ഭാഗമാണെന്ന് മന്ത്രി എം.ബി രാജേഷ്. അതാണ് കോടതി ഇന്ന് നിരീക്ഷിച്ചതെന്നും പ്രതിപക്ഷം കോടതിയില്‍ പോയതുകൊണ്ടാണ് ഇത്തരത്തില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വിധി വാങ്ങിനല്‍കിയതില്‍ പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
'പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്. പ്രതിപക്ഷം കോടതിയില്‍ പോയതുകൊണ്ടാണ് ഇത്തരത്തില്‍ സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവേര്‍ണന്‍സിന്റെ ഭാഗമാണ്. അതാണ് കോടതിയും ഇന്ന് നിരീക്ഷിച്ചത്. കുടിലരാഷ്ട്രീയ ലക്ഷ്യം തേടിയാണ് പ്രതിപക്ഷം എടുത്തുചാടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വിധി വാങ്ങിതന്നതില്‍ പ്രതിപക്ഷത്തോട് നന്ദിയുണ്ട്'. മന്ത്രി പരിഹസിച്ചു.
സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകള്‍ക്കായി സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആരംഭിക്കാന്‍ തീരുമാനമായെന്നും മന്ത്രി പറഞ്ഞു. 'കേരളത്തിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്‌റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ മയക്കുമരുന്ന് കേസുകള്‍ ഇനി നിയന്ത്രിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകും. കൂടാതെ, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ തുടര്‍ഘട്ടത്തിന്റെ വിശദമായ മാര്‍ഗരേഖ മന്ത്രി സഭായോഗം ഇന്ന് അംഗീകരിക്കുകയുണ്ടായി. പുതിയ കേഴ്‌സുകള്‍ ആരംഭിക്കുന്നതിനായി കിലയും യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എംഒയു ഒപ്പുവെയ്ക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം ഇതിന് ലഭിച്ചു. അടുത്ത ദിവസം തന്നെ എംഒയു ഒപ്പുവയ്ക്കും'. മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്‌സ്ആപ്പ് സന്ദേശങ്ങളയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സന്ദേശങ്ങള്‍ നല്ല ഭരണത്തിന്റെ ലക്ഷണമാണെന്ന് നിരീക്ഷിച്ച കോടതി ഡാറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഹരജി തള്ളുകയും ചെയ്തു.
Adjust Story Font
16

