പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ജനങ്ങളോട് മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത അതോറിറ്റിയുമായി അടിയന്തരമായി സംസാരിക്കാന്‍ പിഡബ്ല്യൂഡി സെക്രട്ടറിയെ ചുമതലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലെ എന്‍എച്ച് എഐ ടോള്‍ പ്ലാസയില്‍ ജീവനക്കാർ ജനങ്ങളോട് അധിക്ഷേപകരമായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി കേന്ദ്രത്തോട് മന്ത്രി ആവശ്യപ്പെടും. ദേശീയപാത അതോറിറ്റിയുമായി അടിയന്തരമായി സംസാരിക്കാന്‍ പിഡബ്ല്യൂഡി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ടോള്‍ പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കാര്‍ യാത്രികരും ടോള്‍ ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരു ജീവനക്കാരന്‍ യാത്രികനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രികരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്. പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തിലിടപെടുകയും ചെയ്തു.
ടോള്‍ പ്ലാസയിലെത്തുന്ന യാത്രക്കാരോട് തര്‍ക്കം വല്ലതുമുണ്ടെങ്കില്‍ മാന്യമായി പരിഹരിക്കണമെന്നും മോശമായ പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ടോള്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ പ്രദേശവാസികളായ യാത്രക്കാരും ബസ് ജീവനക്കാരും പലപ്പോഴും ടോള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളിലടക്കം സംയമനം വെടിയരുതെന്നും മാന്യമായി പ്രതികരിക്കണമെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16

