താനൂരില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍; താനൂരില്‍ ലീഗ് വിമതരെ കണ്ടെത്താന്‍ സിപിഎം
വി.അബ്ദുറഹ്മാനെ തിരൂരിൽ മത്സരിപ്പിക്കാനും ചർച്ച നടക്കുന്നുണ്ട്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.അബ്ദുറഹ്മാന്‍ മത്സരിക്കില്ലെന്ന് സൂചന. താനൂരില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു. താനൂരില്‍ ലീഗ് വിമതരെ കണ്ടെത്താനാണ് സിപിഎം നീക്കം. വി.അബ്ദുറഹ്മാനെ തിരൂരില്‍ മത്സരിപ്പിക്കാനും ചര്‍ച്ച നടക്കുന്നുണ്ട്.
താനൂരില്‍ താന്‍ മത്സരിക്കാനില്ലെന്ന് അബ്ദുറഹ്മാന്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. തിരൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് മന്ത്രി പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്നുമാണ് ലഭ്യമായ വിവരം. എന്നാല്‍, താനൂരില്‍ അബ്ദുറഹ്മാനെ കൂടാതെ മറ്റൊരു മുഖം തങ്ങള്‍ക്കില്ലെന്ന വിലയിരുത്തലില്‍ വിസമ്മതം പരിഗണിക്കാതെ പാര്‍ട്ടി അബ്ദുറഹ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അദ്ദേഹം താനൂരില്‍ പ്രചാരണത്തിനിറങ്ങിയിരുന്നില്ല. മാത്രമല്ല, തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഒരു പോസ്റ്റോ വരിയോ കുറിക്കാനോ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല.
മത്സരരംഗത്ത് പിന്മാറുന്നെന്ന് അറിയിച്ചതിന് പിന്നാലെ തിരൂരിലെങ്കിലും മത്സരിക്കണമെന്ന് പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയുടെ ഈ ആവശ്യത്തോടും അബ്ദുറഹ്മാന്‍ പ്രതികരിച്ചിട്ടില്ല.
അബ്ദുറഹ്മാന്‍ മത്സരിക്കാനില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ, താനൂരില്‍ എല്‍ഡിഎഫിന് സര്‍പ്രൈസ് സ്ഥാനാര്‍ഥി മത്സരിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. താനൂരില്‍ ആരെ നിര്‍ത്തുമെന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ തര്‍ക്കം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലീഗില്‍ നിന്നുള്ള പ്രമുഖ സ്ഥാനാര്‍ഥി എല്‍ഡിഎഫിനായി കളത്തിലിറങ്ങുമെന്നാണ് സൂചനകള്‍.
Adjust Story Font
16

