'കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു, രണ്ട് തവണയും അവരെ തോല്‍പ്പിച്ചു'; വിവാദപരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ
മന്ത്രി അബ്ദുറഹ്മാന്റെ വാക്കുകൾ ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്ക് സമാനമാണെന്ന് തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് വിമർശിച്ചു

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന്‍ പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്‍. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത്പാ കിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്ദുറഹ്മാന്റെ വിവാദ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് വിവാദമായത്. പ്രചാരണ യോഗത്തിനിടെ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
മന്ത്രി അബ്ദുറഹ്മാന്റെ വാക്കുകൾ ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്ക് സമാനമാണെന്ന് തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് വിമർശിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ അമിത് ഷാ നടത്തിയ പാകിസ്താൻ പരാമർശങ്ങളോട് ഇതിനെ അദ്ദേഹം ഉപമിച്ചു. സിപിഎമ്മും ബിജെപിയും വർഗീയതയെ ഒരു കളിക്കോപ്പായി ഉപയോഗിക്കുകയാണെന്നും, ഇരു പാർട്ടികളും വർഗീയത വളർത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ താഴ്ത്തിക്കെട്ടാനും അവഹേളിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നു. തന്റെ വാക്കുകളെ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മത്സരം ഒരു 'ഇന്ത്യ-പാകിസ്താൻ' മാച്ച് പോലെയാണെന്നും തിരൂർ തന്റെ ഹോം ഗ്രൗണ്ട് ആണെന്നും അദ്ദേഹം വിശദീകരിച്ചു.
Adjust Story Font
16

