മുസ്‍ലിം ലീഗിൽ മന്ത്രി ചർച്ചകൾ; കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു, കെ.എം ഷാജി, പി.കെ ബഷീര്‍, എൻ.ഷംസുദ്ദീന്‍, പാറക്കൽ അബ്ദുല്ല എന്നിവര്‍ പരിഗണനയിൽ
ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും എന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സജീവമാകുന്നു. ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടിയാണ് പട്ടികയിൽ ഏറ്റവും പ്രധാനി. അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. സുപ്രധാന വകുപ്പുകൾ തന്നെ അദ്ദേഹം കൈകാര്യം ചെയ്തേക്കും. എം.കെ. മുനീറിന്റെ അഭാവത്തിൽ രണ്ടാമനായി കെ.എം ഷാജി വരാനാണ് സാധ്യത കൂടുതൽ. തുടർച്ചയായ മൂന്നാം വിജയത്തിന്റെ കരുത്തിൽ മലപ്പുറത്ത് നിന്ന് പി.കെ. ബഷീറിനെയും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്ന് ജയിച്ചെത്തുന്ന മികച്ച പാർലമെന്റേറിയനായ ഷംസുദ്ദീനും അവസരം ലഭിച്ചേക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ എന്നിവരിൽ ഒരാൾക്ക് സാധ്യതയുണ്ട്. കുറ്റ്യാടി, കുന്ദമംഗംലം എന്നീ മണ്ഡലങ്ങളിൽ ഇരുവർക്കും ജയസാധ്യതയുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.
വടക്കൻ കേരളത്തിന് പ്രാതിനിധ്യം നൽകുകയാണെങ്കിൽ മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിച്ച് എത്തുന്ന അഷ്റഫിനെയും പരിഗണിച്ചേക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചാല്‍ ഒരാളെ അതിലേക്ക് നിയോഗിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.
അതേസമയം മുഖ്യമന്ത്രി ചർച്ചകളില്‍ വി.ഡി സതീശന് പരസ്യപിന്തുണ നൽകിയ നിലപാട് മയപ്പെടുത്തി മുസ്‌ലിം ലീഗ് രംഗത്ത് എത്തി. മുഖ്യമന്ത്രി ആരാവണമെന്ന് ലീഗ് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.
Watch Video Report
Adjust Story Font
16

