Quantcast

നാക്കു പിഴയും ദുർവ്യാഖ്യാനങ്ങളുമുണ്ടാകാം; സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് എം.എ ബേബി

നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്ന് എം.എ ബേബി

MediaOne Logo

Web Desk

  • Updated:

    2022-07-05 10:52:39.0

Published:

5 July 2022 10:03 AM GMT

നാക്കു പിഴയും ദുർവ്യാഖ്യാനങ്ങളുമുണ്ടാകാം; സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് എം.എ ബേബി
X

തിരുവനന്തപുരം: വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും പിന്നീട് അത് ദുർ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി വ്യക്തമാക്കി. മന്ത്രിയുടെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം.

ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു. സംഭവത്തിൽ നാക്കു പിഴ സംഭവിച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ദുഃഖവും ഖേദവു പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രംഗത്തെത്തി. മന്ത്രി ഭരണഘടനാ മനോഹരമാണെന്ന് തന്നെയാണ് പരാമർശിച്ചത്. മന്ത്രി പറഞ്ഞത് കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണെന്നും കെ.പി ഉദയഭാനു വ്യക്തമാക്കി. ''ഭരണഘടനയുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല, മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല, ഭരണ ഘടനയെ ആർക്കും വിമർശിക്കാം''- സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫേസ്ബുക്ക് രാഷ്ട്രീയ വിശകലന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ജൂൺ മൂന്നിന് മല്ലപ്പള്ളി ഗാന്ധി പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന സമിതി അംഗം രാജു എബ്രഹാം, ജനതാദൾ സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസ് എം.എൽ.എ, പ്രമോദ് നാരായൺ എം.എൽ.എ തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താൻ സമ്മതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് ഗുണങ്ങളൊക്കെ, മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്.''- സജി ചെറിയാൻ പറഞ്ഞു.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ൽ ഇവിടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം തീരുമാനിച്ച കാര്യം തൊഴിൽ നിയമങ്ങൾ സംരക്ഷിക്കണം, തൊഴിൽ നിയമങ്ങൾ നടപ്പാക്കണമെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story