ആര് മുഖ്യമന്ത്രിയാകണമെന്ന് ലീഗ് അഭിപ്രായം പറയാറില്ല; ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: എം.കെ മുനീർ
ലീഗ് എന്തെങ്കിലും അധികാരസ്ഥാനത്തിരുന്നാൽ രാജ്യത്ത് എന്തോ പ്രശ്‌നം നടക്കുമെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നതെന്നും മുനീർ പറഞ്ഞു.

- Published:
19 Feb 2026 10:05 PM IST

കോഴിക്കോട്: യുഡിഎഫിൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും ലീഗ് അത് അംഗീകരിക്കുന്നതാണ് പതിവ്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗ് എന്തെങ്കിലും അധികാരസ്ഥാനത്തിരുന്നാൽ രാജ്യത്ത് എന്തോ പ്രശ്‌നം നടക്കുമെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നതെന്നും മുനീർ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിക്ക് എംഎൽഎമാരെ പോലും ഉണ്ടാക്കാൻ പറ്റില്ല. പിന്നെ എങ്ങനെയാണ് അവർ ആഭ്യന്തരം ഭരിക്കുന്നതെന്ന് മുനീർ ചോദിച്ചു. അവരെ എന്തിനാണ് സിപിഎം പർവതീകരിക്കുന്നത്? ലീഗിനല്ല ജമാഅത്തെ ഇസ്‌ലാമിക്കാണ് പ്രസക്തി എന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്. സിപിഎം ബന്ധം ഉണ്ടാക്കിയപ്പോൾ ജമാഅത്ത് മത രാഷ്ട്രവാദികൾ ആയിരുന്നോ എന്നതിൽ സിപിഎം മറുപടി പറയണമെന്നും മുനീർ ആവശ്യപ്പെട്ടു.
ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നത്? ഘട്ടം ഘട്ടമായി മദ്യവർജനം എന്ന് പറഞ്ഞു വന്നവരാണ്. അന്നത്തെ പരസ്യത്തിൽ അഭിനയിച്ച രണ്ടുപേരും ഇന്നില്ല. അവരുടെ ആത്മാവിനോട് ചെയ്യുന്ന നീതികേടാണ് ഇത്. തീരുമാനം പിൻവലിക്കണം. ജനങ്ങളെ ആകർഷിക്കുന്ന യാത്രയാണ് വി.ഡി സതീശൻ നടത്തുന്നതെന്നും മുനീർ പറഞ്ഞു.
Adjust Story Font
16
