Quantcast

കാഫിർ സ്ക്രീൻഷോട്ടിന് സമാനം, പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്‍റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും: എം.കെ മുനീര്‍

പേരാമ്പ്രയിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം ഇനിയെത്ര ഉയരുമെന്ന് നോക്കിയാൽ മതിയെന്നും മുനീർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 April 2026 10:36 PM IST

കാഫിർ സ്ക്രീൻഷോട്ടിന് സമാനം, പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്‍റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും: എം.കെ മുനീര്‍
X

കോഴിക്കോട്: പേരാമ്പ്രയില്‍ വര്‍ഗീയ കാര്‍ഡിറക്കി ഇടതുപക്ഷം നടത്തുന്ന പ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്ന് എം.കെ മുനീര്‍. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണിതെന്നും ഇത് അവര്‍ക്ക് തന്നെ ബൂമറാങ്ങാകുമെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും. വടകരയില്‍ ഷാഫി പറമ്പിലിനെതിരെ കൊണ്ടുവന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംഭവത്തിന് സമാനമാണ് അനൗണ്‍സ്‌മെന്റ് വിവാദവും. വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് ശ്രമം. പരാജയം മണത്തതിനാലാണ് ഈ വര്‍ഗീയ കാര്‍ഡ് ഇറക്കിയിരിക്കുന്നത്. ഇത് വൈകാതെ അവര്‍ക്ക് തന്നെ ബൂമറാങ്ങായി തിരിച്ചടി നല്‍കും. ടി.പി രാമകൃഷ്ണന്റെ നിയന്ത്രണത്തിലാണ് പ്രചാരണ വാഹനങ്ങളെങ്കില്‍ അത് പിന്‍വലിക്കാന്‍ തയ്യാറാകണം.' മുനീര്‍ പറഞ്ഞു.

'മറ്റാരോ വിതരണം ചെയ്ത നോട്ടീസ് കെ.എം ഷാജിയാണ് പ്രചരിപ്പിച്ചതെന്ന തരത്തില്‍ ആരോപണം നടത്തിയത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് വന്ന അനൗണ്‍സ്‌മെന്റിനെ എങ്ങനെയാണ് തള്ളിക്കളയാനാകുക? കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഇത് സിപിഎമ്മിന് തന്നെ തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് ഗോഥയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഇനിയെത്ര ഉയരുമെന്ന് നോക്കിയാല്‍ മതിയാകും.'

'എന്റെ കാര്യത്തില്‍ ആരോഗ്യസ്ഥിതി തങ്ങളെ നേരത്തെ അറിയിച്ചിരുന്നു. പുതിയ തലമുറ വരട്ടെയെന്നാണ് അഭിപ്രായം. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെ 'ജമാഅത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ്, ഖൗമിന്റെ കുട്ടിയാണ്' എന്നെല്ലാമാണ് സിപിഎം പ്രചരിപ്പിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ഫാത്തിമ തഹിലിയ. ലീഗിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയുന്നത് തമാശ'. മുനീര്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ അതൃപ്തിയില്‍ പാര്‍ട്ടി വിട്ട നൂര്‍ബിന റഷീദിന്റെ നീക്കത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവരുടെ ഉദ്ദേശ്യം അവരോട് തന്നെ ചോദിക്കേണ്ടതുണ്ടെന്നായിരുന്നു മുനീറിന്റെ മറുപടി. 'എന്റെ കാര്യം തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. നൂര്‍ബിനയുടെ കാര്യത്തില്‍ തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് സംഭവത്തെ സിപിഎം തള്ളിപ്പറയുന്നില്ലെന്നും മനുഷ്യരെ ഭിന്നിപ്പിക്കുന്ന സിപിഎം നിലപാട് ഗൗരവത്തില്‍ കാണണമെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായീല്‍ പ്രതികരിച്ചു. വിഷം വമിപ്പിക്കുന്നതില്‍ നിന്ന് സിപിഎം മാറി നില്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഇസ്മായീല്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story