'ആ ലേഖനം ഞാൻ എഴുതിയതല്ല, ഞാൻ ജന്മഭൂമി കാണാറില്ല'; ജൻമഭൂമിയിലെ ലേഖനത്തിൽ വിശദീകരണവുമായി എം.എൻ കാരശ്ശേരി
'അലിഗഢിൽ 38 വര്‍ഷത്തെ മലയാള സാധന' എന്ന തലക്കെട്ടിലായിരുന്നു മെയ് 31ന് പുറത്തിറങ്ങിയ ജൻമഭൂമി വാരാന്ത്യപതിപ്പിലെ ലേഖനം

കോഴിക്കോട്: അലിഗഢ് സര്‍വകലാശാലയിൽ നിന്നും വിരമിക്കുന്ന പ്രൊഫസര്‍ ടി.എൻ സതീശനെക്കുറിച്ച് ജൻമഭൂമിയിൽ എഴുതിയ ലേഖനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ലേഖനം താൻ എഴുതിയതല്ലെന്നും തന്‍റെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'അലിഗഢിൽ 38 വര്‍ഷത്തെ മലയാള സാധന' എന്ന തലക്കെട്ടിലായിരുന്നു മെയ് 31ന് പുറത്തിറങ്ങിയ ജൻമഭൂമി വാരാന്ത്യപതിപ്പിലെ ലേഖനം. സര്‍വകലാശാലയിലെ മലയാളം പ്രൊഫസറായിരുന്നു സതീശൻ. പ്രൊഫസറുടെ അക്കാദമിക് മികവിനെക്കുറിച്ചും സര്‍വകലാശാലക്ക് നൽകിയ സംഭാവനയെക്കുറിച്ചും വിശദമായി തന്നെ എഴുതിയിട്ടുണ്ട് ലേഖനത്തിൽ.
ലേഖനം സമൂഹമാധ്യമങ്ങളിൽ വലിയ വിമര്‍ശനത്തിനിടയാക്കി. ജന്മഭൂമിയിൽ സ്വന്തം പേരും ഫോട്ടോയും വെച്ച് താനറിയാത്ത ഒരു ലേഖനം വന്നിട്ടും അതിനെതിരായി ഒരു നിഷേധക്കുറിപ്പ് സ്വന്തം ഫേസ്ബുക്ക് പേജിൽ പോലും ഇടാത്തത് എന്താണെന്നായിരുന്നു പലരുടെയും ചോദ്യം.
എന്നാൽ ''ഈ ലേഖനം ഞാൻ എഴുതിയതല്ല. ശ്രീ സതീശൻ അവനവനെപ്പറ്റി എഴുതിയ ലേഖനം എന്‍റെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നു എന്ന് സതീശൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമല്ല. ഞാൻ ജന്മഭൂമി കാണാറില്ല. ഈ ലേഖനവും കണ്ടിട്ടില്ല. തിരുത്ത് കൊടുക്കാൻ ജന്മഭൂമിക്കാരോട് പറയണമെന്ന് ഞാൻ സതീശനെ ഏല്പിച്ചിരുന്നു. ആ പത്രത്തിൽ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല'' എന്നായിരുന്നു കാരശ്ശേരിയുടെ മറുപടി.
Adjust Story Font
16

