നടക്കുന്നതിനിടെ തലയിടിച്ചു വീണ് മരിച്ചതെന്ന് കരുതി, നിര്‍ണായകമായത് കഴുത്തിലെ പാടുകള്‍; സ്വര്‍ണത്തിനായി അമ്മയെ കൊന്നത് മകള്‍
പ്രതിയായ സന്ധ്യയും അയൽവാസിയായ നിതിനും തമ്മിൽ അടുപ്പത്തിലായിരുന്നു

തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സ്വർണാഭരണത്തിനായി അമ്മ തങ്കമണിയെ മകൾ സന്ധ്യയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സന്ധ്യയുടെ കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ചയാണ് 75 കാരിയായ തങ്കമണിയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കുന്നതിനിടെ വീണ് തലയിടിച്ചു മരിച്ചു എന്നായിരുന്നു കരുതിയിരുന്നത്.പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ കൈകളുടെ പാടുകൾ ഉണ്ടെന്ന് വ്യക്തമായത്. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് മകൾ സന്ധ്യ കുറ്റസമ്മതം നടത്തിയത്.
സന്ധ്യയും അയൽവാസിയായ നിതിനും തമ്മിൽ അടുപ്പത്തിലായിരുന്നു. നിതിന് പണം നൽകാൻ വേണ്ടി അമ്മയുടെ സ്വർണമാല കൈക്കലാക്കുന്നതിനിടെ തള്ളിയിട്ടപ്പോഴാണ് മരണം സംഭവിച്ചത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം ചെയ്ത കാര്യം സന്ധ്യ നിഷേധിച്ചെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. നിതിന് പലതവണ സന്ധ്യ പണം നൽകിയ കാര്യം പൊലീസ് ഫോണിൽ നിന്നും കണ്ടെത്തി.
ഇരുവരും തമ്മിൽ പലതവണ ഫോൺ ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തി. ദൂര യാത്രയിലായിരുന്നു നിതിൻ കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് ഇയാൾ അയൽവാസികളോട് പലതവണ ഫോൺ ചെയ്ത് അന്വേഷിച്ചിരുന്നു. ഈ വിവരം കൂടി ലഭിച്ചതോടെയാണ് നിതിനും അന്വേഷണത്തിന്റെ പരിധിയിൽ എത്തിയത്.
Adjust Story Font
16

