Quantcast

"പ്രോജക്‌ട് ഷെറിൻ! അതൊരു തുടക്കമായിരുന്നു.. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്"; തുമ്മാരുകുടി എഴുതുന്നു

"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ഷെറിന് മടിയാണ്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിൻ ഏറെ ബുദ്ധിമുട്ടുന്നത്"

MediaOne Logo

Web Desk

  • Published:

    27 May 2023 4:05 PM GMT

പ്രോജക്‌ട് ഷെറിൻ! അതൊരു തുടക്കമായിരുന്നു.. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്; തുമ്മാരുകുടി എഴുതുന്നു
X

വീടിന്റെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുന്നു.. നേരെ നിൽക്കാനോ, കൈ അനക്കാനോ പോലുമാകാത്ത അവസ്ഥ.. ജീവിതം ഒരു വീൽചെയറിലേക്ക് ഒതുങ്ങുന്നു. പ്രതീക്ഷകളുടെ നാമ്പ് പോലുമില്ലാത്ത നാളുകളിൽ നിന്ന് ഷെറിന്‍ ഷഹാന എന്ന പെൺകുട്ടി ഇന്ന് എത്തിനിൽക്കുന്നത് രാജ്യത്തിന്റെ പരമോന്നത സർവീസിലാണ്. വീൽചെയറിൽ ഇരുന്ന് വയനാട് കമ്പളക്കാട് സ്വദേശിയായ ഷെറിന്‍ ഷഹാനയുടെ നിറഞ്ഞ ചിരി ആത്മവിശാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കൂടിയാണ്. പിച്ച വെച്ച് തുടങ്ങും പോലെയാണ് ഷെറിൻ രണ്ടാമതും ജീവിതത്തിലേക്ക് വന്നത്.

ഈ പോരാട്ടത്തിൽ ഷെറിനെ ചേർത്തുനിർത്തിയവരെ കൂടി ഓർത്തെടുക്കേണ്ടതുണ്ട്. കയ്യടികൾക്കിടെ ഷെറിനൊപ്പമുള്ള യാത്ര ഓർത്തെടുക്കുകയാണ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:-

ഷെറിൻ സിവിൽ സർവ്വീസിൽ എത്തുമ്പോൾ

വയനാട്ടിൽ നിന്നുള്ള ഷെറിൻ ഷഹാനക്ക് ഈ വർഷത്തെ സിവിൽ സർവ്വീസ് ലിസ്റ്റിൽ സ്ഥാനം ലഭിച്ച കാര്യം ഇപ്പോൾ വായനക്കാർ ഒക്കെ അറിഞ്ഞു കാണുമല്ലോ. ഇതിൽ ഏറെ സന്തോഷിക്കുന്ന ഒരാളെന്ന നിലയിൽ അന്ന് തന്നെ എഴുതേണ്ടതായിരുന്നു. പക്ഷെ യാത്രയിൽ ആയിരുന്നത് കൊണ്ട് അത് സാധിച്ചില്ല. ക്ഷമിക്കുമല്ലോ.അഭിനന്ദനങ്ങൾ ഷെറിൻ

എൻ്റെ വായനക്കാർക്ക് എല്ലാം ഷെറിനെ അറിയാം. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി ഷെറിന്റെ യാത്രയിൽ നിങ്ങൾ ഒക്കെ കൂടെയുണ്ട്. അവർക്കെല്ലാം എൻ്റെ നന്ദിയും ഉണ്ട്. പി.ജി പഠനത്തിനിടക്ക് വീടിൻ്റെ ടെറസിൽ നിന്നും താഴേക്ക് വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപെട്ട സമയത്താണ് ആദ്യമായി ഞാൻ ഷെറിനെ പറ്റി അറിയുന്നത്. സഹോദരി വഴി. പഠനം തുടരാൻ ഷെറിന് ഒരു ഇലക്ട്രിക് വീൽ ചെയർ വേണം എന്ന ഒരു ചെറിയ ആവശ്യം ഞാൻ വായനക്കാരുടെ മുന്നിൽ വച്ചു. രണ്ടു ദിവസത്തിനകം അതിനാവശ്യമായ പണം വായനക്കാർ അറിഞ്ഞു നൽകി.

അതൊരു തുടക്കമായിരുന്നു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ വയനാട്ടിൽ പോയി ഷെറിനെ കണ്ടു. തീരെ കിടപ്പാണ്. പി ജി പഠനത്തിന് അപ്പുറം ഉന്നത വിദ്യാഭ്യാസം നേടണമെന്നും അങ്ങനെ ഒരു കരിയർ ഉണ്ടാകുമെന്നും ഷെറിൻ കാണിക്കുന്ന ആത്മവിശ്വാസം പിന്നീട് വരുന്ന അനവധി ആളുകൾക്ക് മാതൃകയാകുമെന്നും ഒക്കെ ഞങ്ങൾ ചർച്ച ചെയ്തു. ഷെറിനെപ്പോലെ മാനസികവും ശാരീരികവും ഒക്കെയായി തളർന്നിരിക്കുന്നവരോട് ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒക്കെ എളുപ്പമാണ്. പക്ഷെ അതിന്റെയൊക്കെ പത്തിലൊന്ന് വെല്ലുവിളികൾ നേരിട്ടാൽ ഞാൻ ഉൾപ്പടെയുള്ള മോട്ടിവേറ്റേഴ്സ് ഒക്കെ തളർന്നു പോകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്. തനിക്ക് ഉള്ള പരിമിതികളെ അംഗീകരിച്ചും എന്നാൽ അതുകൊണ്ട് തൻ്റെ ലക്ഷ്യങ്ങളിൽ നിന്നും പിന്മാറാതെയും ഷെറിൻ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനും ഉള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. പിന്നീട് എപ്പോഴൊക്കെ നാട്ടിൽ പോകുമ്പോഴും ഷെറിനെ കാണാൻ ശ്രമിച്ചു. ചിലപ്പോൾ വയനാട്ടിൽ എത്തി, ചിലപ്പോൾ ഷെറിൻ എറണാകുളത്ത് വന്നു. ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ഒരു ബോക്സ് ചോക്കലേറ്റ് ഷെറിനും വാങ്ങി.

ഷെറിനെ സ്ഥിരമായി വിളിക്കുക, ഷെറിനിൽ നിന്നും ഞാനും സമൂഹവും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുക, ഷെറിന്റെ വിജയങ്ങളിൽ കൂടെ നിന്ന് സന്തോഷിക്കുക, എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ ഒക്കെ ചേർന്ന് നിൽക്കുക, ഇതൊക്കെയാണ് കഴിഞ്ഞ അഞ്ചു വർഷമായി ചെയ്തുകൊണ്ടിരുന്നത്.

ഇത്രയൊക്കെ ആണെങ്കിൽ പോലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ഷെറിന് മടിയാണ്. കോവിഡ് വന്നപ്പോൾ ഉൾപ്പടെ പലപ്പോഴും അങ്ങോട്ട് വിളിക്കുമ്പോൾ ആണ് കാര്യങ്ങൾ അറിയുന്നത്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിൻ ഏറെ ബുദ്ധിമുട്ടുന്നത്. ഷെറിന് എന്തെങ്കിലും ഒരു ആവശ്യം ഉണ്ടായാൽ ഉടൻ സഹായിക്കാനായി ഞാൻ എൻ്റെ സൗഹൃദ വലയത്തിൽ ഉള്ള ആരെയെങ്കിലും വിളിക്കും. നല്ല സൗഹൃദങ്ങൾ വലിയൊരു പ്രിവിലേജ് ആണ്. ഒറ്റ വാട്ട്സ്ആപ്പ് മെസ്സേജിൽ കാര്യം നടക്കും.

പതുക്കെ പതുക്കെ ഷെറിൻ ആത്മവിശ്വാസം വീണ്ടെടുത്തു. യു ജി സി പരീക്ഷ എഴുതി, പി എച്ച് ഡി ക്ക് അഡ്മിഷൻ വാങ്ങി.

സിവിൽ സർവ്വീസ് പരീക്ഷ എഴുതി, ഇന്റർവ്യൂവിന് ഡൽഹിയിൽ പോയി, ഇപ്പോൾ ഇതാ വിജയിച്ചു വന്നിരിക്കുന്നു.

ഇതിനെയാണ് കളക്ടർ ബ്രോ "പ്രോജക്ട് ഷെറിൻ" എന്ന് പറഞ്ഞത്.

എത്രയോ ആളുകൾ ആണ് ചെറുതും വലുതുമായ കാര്യങ്ങൾക്ക് ഷെറിനെ ചേർത്ത് നിർത്തിയത്. പേരുകൾ പറയാൻ എനിക്ക് മടിയാണ്, കാരണം ഏപ്പോഴും ആരെയെങ്കിലും ഒക്കെ വിട്ടുപോകും. അവർക്ക് വിഷമമാകും. പിന്തുണച്ചവർക്കൊക്കെ അറിയാം, അവരാരും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി സഹായിച്ചതുമല്ല. നന്ദിപോലും അവർ പ്രതീക്ഷിക്കുന്നുമില്ല, പക്ഷെ അവർക്കെല്ലാവർക്കും ഏറെ നന്ദി.

ഷെറിന്റെ വിജയം ഷെറിന്റെ ആത്മവിശ്വാസത്തിന്റെ, കഠിനാധ്വാനത്തിന്റെ, സ്ഥിരോത്സാഹത്തിൻ്റെ വിജയമാണ്. അഭിനന്ദനങ്ങൾ ഷെറിൻ. അറിഞ്ഞും അറിയാതെയും ഷെറിൻ ഒരു മാതൃകയിരിക്കുന്നു. ഒരു സംഭവവും !

ഷെറിനോടൊപ്പം എന്നും കൂടെ നിന്ന അമ്മയുടെ, സഹോദരിയുടെ, അടുത്ത ബന്ധുക്കളുടെ ഒക്കെ കണ്ണുനീരും പിന്തുണയും അതിന് പിന്നിൽ ഉണ്ട്. ഷെറിന്റെ വെല്ലുവിളികൾ ഇതോടെ അവസാനിക്കുന്നില്ല. അവരുടെ ഒക്കെ ഉത്തരവാദിത്തം എല്ലാക്കാലത്തേക്കും ആണ്. എന്നാലും ഇത്തരം വിജയങ്ങൾ എല്ലാ ബുദ്ധിമുട്ടുകൾക്കും ഒരു അർഥം നൽകുന്നു. ഷെറിനെ പോലെ ഉള്ളവർ ഏറെ ഉണ്ട്. കഴിവുണ്ട്, പക്ഷെ മുന്നോട്ട് വരാനുള്ള സാഹചര്യമോ പിന്തുണയോ ഇല്ല. ഇവരിൽ പരമാവധി പേരെ കണ്ടെത്തുകയും പിന്തുണ നൽകുകയും ചെയ്യുകയാണ് നമുക്കെല്ലാവർക്കും ചെയ്യാവുന്ന കാര്യം. ഒരു നൂറ് വിജയങ്ങൾക്ക് ഇത് അടിസ്ഥാനമാകട്ടെ.

ഷെറിൻ ഇനിയും വിജയത്തിന്റെ പടവുകൾ കയറട്ടെ. അത് നമുക്ക് സന്തോഷത്തോടെ, അഭിമാനത്തോടെ, വാത്സല്യത്തോടെ, നോക്കി നിൽക്കാമല്ലോ.

2017ല്‍ വീടിന്റെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുന്നിടത്ത് നിന്നാണ് ഷഹാനയുടെ രണ്ടാം ജീവിതം തുടങ്ങുന്നത്. അലക്കിയിട്ട തുണിയെടുക്കാൻ വേണ്ടി ടെറസിൽ കയറിയതാണ് ഷഹാന, കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു. പി.ജിക്ക് പഠിക്കുന്ന സമയമായിരുന്നു അന്ന്. വീഴ്ചയിൽ വാരിയെല്ല് പൊട്ടി. ഉപ്പ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മോചിതയാകും മുമ്പെയായിരുന്നു ഷഹാനയുടെ വീഴ്ചയും. അപകടത്തിന് ശേഷം ഒരു മാസം അബോധാവസ്ഥയിലായിരുന്നു. ഓര്‍മകളെല്ലാം നഷ്ടപ്പെട്ടു.

ആശുപത്രി വാസത്തിന് ശേഷം വെല്ലൂരിലെ റിഹാബിലേറ്റഷൻ സെന്ററിൽ നിന്നായിരുന്നു ഷഹാനയുടെ പുതു ജീവിതം തുടങ്ങുന്നത്. രോഗം മാറുമെന്ന പ്രതീക്ഷിച്ച് ഇരിക്കാതെ തന്റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പോകണമെന്ന അവരുടെ ഉപദേശമാണ് ഷഹാനയുടെ ജീവിതത്തിലെ വഴിത്തിരിവ്. വെല്ലൂരിലെ സഹവാസത്തിൽ നിന്നാണ് വീണ്ടും എഴുതിപ്പഠിക്കുന്നത്. അതുവരെ പഠിച്ചതെല്ലാം മറന്ന ഷഹാന, മലയാളത്തിലേയും ഇംഗ്ലീഷിലേയും ഓരോ അക്ഷരങ്ങൾ പിന്നീട് പഠിച്ച് എടുക്കുകയായിരുന്നു.

ആത്മവിശ്വാസം തിരികെ പിടിച്ചപ്പോൾ തന്നെ ഷഹാനയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചു. തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ കുറിച്ചിടുകയാണ് ഷഹാന ആദ്യം ചെയ്തത്. പിന്നെ ആ വഴിക്ക് ഷഹാനയുടെ വീല്‍ ചെയറും ചലിച്ചു. ട്യൂഷനെടുത്തും കുട്ടികള്‍ക്ക് ക്ലാസുകളെടുത്തുമാണ് ഷഹാന സജീവമായിത്തുടങ്ങിയത്. ഒപ്പം തന്റെ ഐ.എ.എസ് എന്ന ആഗ്രഹത്തേയും കൂടെക്കൂട്ടി. ഇപ്പോഴിതാ മറ്റൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു, വീൽ ചെയറിലിരുന്നും ഐ.എ.എസൊക്കെ നേടാമെന്ന് കാണിച്ചുതരികയാണ് ഷഹാന.

TAGS :

Next Story