Quantcast

'ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുകയാണോ സുരക്ഷിതരീതി': മുരളി തുമ്മാരുക്കുടി

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 Nov 2023 4:21 PM GMT

cusat teach fest accident
X

കുസാറ്റ് അപകടത്തിൽ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി. ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക എന്നത് നമ്മുടെ രീതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നും മുരളി തുമ്മാരുക്കുടി ഫേസ്ബുക്കിൽ കുറിച്ചു.

എഫ്ബി പോസ്റ്റിന്റെ പൂർണരൂപം:-

കുസാറ്റിലെ അപകടം

സംഗീതമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ നാലു വിദ്യാർഥികൾ മരിച്ചു എന്ന വാർത്ത വരുന്നു. ഏറെ സങ്കടപ്പെടുത്തുന്നു. ഏറെ ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും ഒന്നും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുൻ‌കൂർ ഇവാക്വേഷൻ പ്ലാൻ ചെയ്യുക എന്നതൊന്നും നമ്മുടെ രീതിയല്ല. ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു

മുരളി തുമ്മാരുകുടി

(അടുത്തയിടക്ക് യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസം ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഹാൾ ഇവാക്വേറ്റ് ചെയ്യാം എന്നുള്ള ഡ്രിൽ ഉണ്ടായിരുന്നു എന്നും അത് അപകടത്തിൻ്റെ രണ്ടാം നിര ദുരന്തം ഒഴിവാക്കി എന്നും വായിച്ചിരുന്നു, നല്ലത്)

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികളാണ് മരിച്ചത്. മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.

കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.

15 വിദ്യാർഥികളെയാണ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയത്. ഇവിടെവച്ചാണ് നാല് കുട്ടികൾ മരിച്ചത്. 45 ഓളം കുട്ടികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.

TAGS :

Next Story