കോഴിക്കോട് മൂഴിക്കലിലെ 16കാരിയുടെ കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന നിലയിലാണ് പൊലീസ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
കൊലപാതകം നടന്ന ദിവസം വൈകിട്ട് 7:30ഓടെ അദ്നാൻ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കയറിയത്. വീട്ടിലെ മിക്ക സിസിടിവി ക്യാമറകളും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നുവെങ്കിലും അടുക്കള ഭാഗത്തെ ക്യാമറയിൽ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
മോഷണത്തിനുള്ള വ്യക്തമായ സൂചനകൾ സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. നസ്രീനയുടെ വല്യുമ്മ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ തലയണയ്ക്കടിയിൽ നിന്ന് താക്കോൽ മോഷ്ടിക്കാൻ അദ്‌നാൻ ശ്രമിച്ചിരുന്നു. ഈ താക്കോൽ ഉപയോഗിച്ച് വീട്ടിലെ അലമാരകളും മറ്റും തുറക്കാൻ ശ്രമിച്ചതായും തെളിവുകളുണ്ട്. ഈ മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ പോലീസ് കൂടുതൽ വ്യക്തത തേടുന്നുണ്ട്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ പകയും കാരണമായിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട നസ്രീനയുടെ ഉമ്മയുടെ സഹോദരിയുടെ മകനാണ് അദ്നാൻ. ഇയാൾ നേരത്തെ ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അദ്‌നാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാകാം പെൺകുട്ടിയെ വകവരുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
Adjust Story Font
16

