Quantcast

രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടുനിന്നാൽ ഒരു സ്റ്റേറ്റ് തന്നെ ബി.ജെ.പി ലീഗിന് തരും; കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിന് കൂട്ടുനിൽക്കില്ല: കെ.എം ഷാജി

പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ഒക്കെ സ്മരണിക എടുത്തു ശ്രദ്ധയോടെ വായിച്ചാൽ കൃത്യമായി മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ട് കൂടരുത് എന്നത് മനസ്സിലാവും. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും അത് കൊണ്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Aug 2022 7:18 AM GMT

രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടുനിന്നാൽ ഒരു സ്റ്റേറ്റ് തന്നെ ബി.ജെ.പി ലീഗിന് തരും; കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിന് കൂട്ടുനിൽക്കില്ല: കെ.എം ഷാജി
X

മലപ്പുറം: മുസ്‌ലിം ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഇന്ത്യയിലെ ഫാസിസത്തിനു രണ്ടു ശത്രുക്കളെ ഉള്ളൂ. അത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്. രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടു നിന്ന് കൊടുത്താൽ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് തന്നെ വേണമെങ്കിൽ ബി.ജെ.പി ലീഗിന് എഴുതിത്തരും. ലീഗ് നിർവഹിക്കുന്ന ആ രാഷ്ട്രീയ ദൗത്യം എത്ര വലുതാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ഇത് മാത്രം ആലോചിച്ചാൽ മതി. കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിനു കൂട്ട് നിൽക്കില്ലെന്നും ഷാജി പറഞ്ഞു.

കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്നതാണ്. കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതോയോടെ എടുത്ത തീരുമാനമാണ്. സി.പി.എമ്മുമായി വിയോജിക്കുക എന്നത് ഒരു സാംസ്‌കാരിക വിഷയം കൂടിയാണ്. പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ഒക്കെ സ്മരണിക എടുത്തു ശ്രദ്ധയോടെ വായിച്ചാൽ കൃത്യമായി മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ട് കൂടരുത് എന്നത് മനസ്സിലാവും. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും അത് കൊണ്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എവിടെ നിന്നാലും അധികാരം കിട്ടിയാൽ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. എന്ന് മുതലാണ് അധികാരം ലീഗിന് ഒരു മാനദണ്ഡമായി വന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരമില്ലെങ്കിൽ ലീഗിന് നില നിൽപ്പില്ലെന്ന് ആരാണ് പറഞ്ഞത്. 14,000 വിദ്യാർഥികളാണ് ക്യാമ്പസുകളിൽനിന്ന് കഴിഞ്ഞ ദിവസം എം.എസ്.എഫ് സമ്മേളനത്തിലേക്ക് വന്നത്. ആറു വർഷമായി അധികാരമില്ലാത്ത ലീഗ് വിളിച്ചിട്ടാണ് അവർ വന്നത്. അധികാരം ഒരു മാനദണ്ഡമേയല്ല. ഇപ്പോൾ ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കുക എന്നതാണ്. ലഭിക്കുമായിരുന്ന അധികാരം വേണ്ട എന്ന് പറഞ്ഞ കുടുംബമാണ് പാണക്കാട് കുടുംബം. അവർ നയിക്കുമ്പോൾ അധികാരം കാട്ടി ഒപ്പം കൂട്ടാമെന്നു സി.പി.എം കരുതേണ്ടെന്നും ഷാജി പറഞ്ഞു.

TAGS :

Next Story