Quantcast

എലഹങ്ക ബുൾഡോസർ രാജ്: ലീഗ് നേതൃസംഘം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി

നാളെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം വെളിപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Dec 2025 7:07 PM IST

എലഹങ്ക ബുൾഡോസർ രാജ്: ലീഗ് നേതൃസംഘം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി
X

ബംഗളുരു: എലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതിൽ ഭവനരഹിതരായവർക്ക് കൃത്യമായ പുനധിവാസ പാക്കേജ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്‌ലിം ലീഗ് നേതൃസംഘത്തിന് ഉറപ്പുനൽകി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദീഖ് തങ്ങൾ ബാംഗ്ലൂർ എന്നിവരടങ്ങിയ പ്രതിനിധിസംഘവുമായി ബംഗളുരുവിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പുനൽകിയത്.

നാളെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം വെളിപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ന്യുനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി. മുനീറിന്റെ കൂടെയാണ് നേതാക്കൾ സിദ്ധരാമയ്യയെ കണ്ടത്. ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യസ്‌നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ സിദ്ധരാമയ്യയുടെ ശ്രദ്ധയിൽപ്പെടുത്തി. വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രി സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ട് വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെഎംസിസി ക്യാമ്പും സന്ദർശിച്ചു.

കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബൈഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ നദ്വി, ബംഗളൂരു കെഎംസിസി നേതാക്കളായ മൊയ്ദു മാണിയൂർ, ടി.സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും ലീഗ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

TAGS :

Next Story