മികച്ച സ്ട്രൈക്ക് റേറ്റുമായി മുസ്‌ലിം ലീഗ്; നിയമസഭയിലേക്ക് 22 അംഗങ്ങൾ
നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് പാർട്ടിക്ക് 22 എംഎൽഎമാർ എന്ന അംഗബലം ലഭിക്കുന്നത്

- Published:
4 May 2026 5:41 PM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച സ്ട്രൈക്ക് റേറ്റുമായി മുസ്‌ലിം ലീഗ്. മത്സരിച്ച 27ല്‍22 പേരെ ലീഗിന് വിജയിപ്പിക്കാനായി. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് പാർട്ടിക്ക് 22 എംഎൽഎമാർ എന്ന അംഗബലം ലഭിക്കുന്നത്. മുൻപ് 2011ലെ തെരഞ്ഞെടുപ്പിൽ നേടിയ 20 സീറ്റുകളായിരുന്നു പാർട്ടിയുടെ ഏറ്റവും ഉയർന്ന റെക്കോർഡ്. ആ റെക്കോർഡാണ് ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.
മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്, കാസർഗോഡ് കല്ലട്ര മായിൻ ഹാജി, തിരുവമ്പാടി സി.കെ കാസിം, കുറ്റ്യാടി പാറക്കൽ അബ്ദുല്ല, കൊടുവള്ളി പി.കെ ഫിറോസ്, പേരാമ്പ്ര ഫാത്തിമ തഹ്‌ലിയ, കുന്ദമംഗലം എം.എ റസാഖ് മാസ്റ്റർ, കോഴിക്കോട് സൗത്ത് അഡ്വ. ഫൈസൽ ബാബു, കൊണ്ടോട്ടി ടി.പി അഷ്‌റഫലി, ഏറനാട് പി.കെ ബഷീർ, മഞ്ചേരി അഡ്വ.എം റഹ്മത്തുല്ല, പെരിന്തൽമണ്ണ നജീബ് കാന്തപുരം, മങ്കട മഞ്ഞളാംകുഴി അലി, മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി, വേങ്ങര കെ.എം ഷാജി, വള്ളിക്കുന്ന് ടി.വി ഇബ്രാഹീം, തീരൂരങ്ങാടി പി.എം.എ സമീർ, കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ, താനൂർ പി.കെ നവാസ്, തിരൂർ കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരി വി.ഇ അബ്ദുൽഗഫൂർ എന്നിവരാണ് ലീഗ് ടിക്കറ്റിൽ ജയിച്ചവർ.
മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള നിയമസഭയിലേക്ക് ഒരു വനിത(ഫാത്തിമ തഹിലിയ) തെരഞ്ഞെടുക്കപ്പെടുന്നത്. ഇടതുമുന്നണി കൺവീനറും സംസ്ഥാനത്തെ തലമുതിർന്ന സിപിഎം നേതാക്കളിൽ ഒരാളുമായ ടി.പി.രാമകൃഷ്ണനെയാണ് ഫാത്തിമ ഫാത്തിമ തഹിലിയ പരാജയപ്പെടുത്തുന്നത്.
അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ, പുനലൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളിലാണ് ലീഗ് പരാജയപ്പെട്ടത്. കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മത്സരിച്ച സീറ്റുകളില്‍ ലീഗ് വിജയിച്ചു. പാലക്കാട് ജില്ലയിൽ ഒരൊറ്റ സീറ്റിലാണ് മത്സരിച്ചത്. അവിടെയും ലീഗിന് വിജയിക്കാനായി. പാർട്ടിയുടെ കോട്ടയായ മലപ്പുറം ജില്ലയിൽ വൻ മുന്നേറ്റമാണ് ലീഗ് നേടിയത്. മലപ്പുറത്തിന് പുറമെ കാസർകോട്, കോഴിക്കോട് ജില്ലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ലീഗിന് സാധിച്ചു.യു.ഡി.എഫ് തരംഗത്തിനൊപ്പം ലീഗിന്റെ സംഘടനാ കരുത്തും വിജയത്തിന് ആക്കം കൂട്ടി. പുതുമുഖങ്ങൾക്കും യുവനേതാക്കൾക്കും നൽകിയ പരിഗണന വോട്ടർമാരെ സ്വാധീനിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
Adjust Story Font
16
