'പിഡിപി പീഡിത വിഭാഗം, ജമാഅത്തെ ഇസ്‌ലാമിയും പിഡിപിയും ഒരുപോലെയല്ല'; എം.വി ഗോവിന്ദൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു

തിരുവനന്തപുരം: വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നു എം.വി ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളത്.കേരളത്തില്‍ പീഡിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് പിഡിപിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണയ്ക്കുമെന്ന് പിഡിപി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് എൽഡിഎഫ് ആണ്. അതുകൊണ്ട് 2001ൽ ഒഴിച്ച് കാലാകാലങ്ങളായി പിഡിപി പിന്തുണ എൽഡിഎഫിനാണ്. ഫാഷിസത്തിന് തടയിടാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു.
കേരളത്തിൽ ഫാഷിസം ശക്തിപ്രാപിക്കാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ടാണ്. പിഡിപിയുടെ പ്രധാനപ്പെട്ട ശത്രുക്കൾ ഫാഷിസവും സാമ്രാജ്യത്വവുമാണ്. ഇത് രണ്ടിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എൽഡിഎഫ് ആണ്. കേരളത്തിൽ ശക്തമായ ഇടതുചേരി ഉയർന്നുവരണം. 2001ൽ പ്രത്യേക സാഹചര്യത്തിലല്ലാതെ എല്ലായിപ്പോഴും ഇടതുപക്ഷത്തെയാണ് പിഡിപി പിന്തുണച്ചതെന്നും നാസർ പറഞ്ഞു.
അതേസമയം, നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
Adjust Story Font
16