നിമിഷപ്രിയ കേസ്: 'മനുഷ്യൻ എന്ന നിലക്കാണ് ഇടപെട്ടത്; അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇല്ല' കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ
ദിയാ ധനം സമാഹരിക്കാനുള്ള ചുമതല കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു

കോഴിക്കോട്: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെന്ന നിലക്കാണ് താൻ ഇടപെട്ടതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. നിലവിൽ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയിൽ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു. ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
മറ്റ് ചർച്ചകളിലേക്കൊന്നും പോയിലായിരുന്നുവെങ്കിൽ നാളെ വധശിക്ഷ നടപ്പാക്കേണ്ടുന്ന ദിവസമായിരുന്നു. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാരിന്റെ ഇടപെടലിനെ തുടർന്ന് യമനിലുള്ള സൂഫി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീദിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ ഭാഗമായി യമനിൽ തന്നെയുള്ള ഒരു ഗോത്രവിഭാഗത്തിൽപെട്ട കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
യമനിൽ വലിയ ചർച്ചയായ കൊലപാതകമായിരുന്നതിനാൽ ബന്ധുക്കളെ ചർച്ചക്ക് ശ്രമിക്കൽ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു. വിദേശത്ത് നിന്നുള്ള ഒരാളാണ് ഈ കൊലപാതകത്തിന് പിന്നിലുള്ളത് എന്നതും പ്രാദേശികമായി വലിയ വിഷയമായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നു ഈ വിഷയത്തിൽ മാപ്പ് നൽകുക എന്നത് കുടുംബത്തിന് ആലോചിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. ഇതിനിടെയാണ് കാന്തപുരത്തിന്റെ ഇടപെടൽ വരുന്നതും ചർച്ചയെ തുടർന്ന് വധശിക്ഷ നീട്ടിവെക്കുകയും ചെയ്യുന്നത്.
Adjust Story Font
16

