നിപ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി, നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം
'സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേരുണ്ട്. ആശുപത്രി ജീവനക്കാര്‍ ക്വാറൻ്റൈനില്‍ പ്രവേശിക്കണം' : മന്ത്രി

തിരുവനന്തപുരം: കോഴിക്കോട്ടെ നിപ ബാധിതന് വിപുലമായ സമ്പര്‍ക്കമുണ്ടെന്നും എന്നല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ രോഗി പോയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
'രോഗബാധിതന്‍ ഒരു ഗോഡൗണ്‍ വാടകക്കെടുത്ത് സ്വയം വൃത്തിയാക്കിയിട്ടുണ്ട്. അവിടെ ചിലപ്പോള്‍ വവ്വാലിന്റെ സാന്നിധ്യം ഉണ്ടായിരിക്കാം. ഒരിക്കല്‍ പനി വന്ന് മാറിയ ശേഷമാണ് വീണ്ടും അസുഖബാധിതനായത്. ആശുപത്രിയില്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ജീവനക്കാരില്‍ ആര്‍ക്കും ഇതുവരെ ബുദ്ധിമുട്ടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈ റിസ്‌ക് സാഹചര്യം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗിയുടെ റൂട്ട് മാപ്പ് ഉള്‍പ്പെടെ തയ്യാറാക്കും' -മന്ത്രി മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് രാമനാട്ടുകര നഗരസഭ സ്വദേശിയായ 43കാരനാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് നിപ പോസിറ്റീവായത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
Adjust Story Font
16

