പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ച സർക്കാരാണ് അയ്യപ്പസംഗമം നടത്തിയത്: എൻ.കെ പ്രേമചന്ദ്രൻ
'ആരും കാണാതെ പൊലീസ് വാനിൽ കിടത്തിക്കൊണ്ടുവന്ന് പമ്പയിൽ എത്തിച്ച് മലകയറാൻ നേതൃത്വം കൊടുത്തു'.

പത്തനംതിട്ട: പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തതെന്നും എംപി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പടെയുള്ളവരെ പാലായിലെ റസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിനുശേഷം ആരും കാണാതെ പൊലീസ് വാനിൽ കിടത്തിക്കൊണ്ടുവന്ന് പമ്പയിൽ എത്തിച്ച് മലകയറാൻ നേതൃത്വം കൊടുത്ത പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തത്'- എൻ.കെ പ്രേമചന്ദ്രൻ എം.പി വിശദമാക്കി.
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കപടഭക്തിയുടെ പ്രകടനമായിരുന്നു അയ്യപ്പ സംഗമം. ശബരിമലയെ അവഹേളിക്കുന്ന സർക്കാരിന് അയ്യപ്പശാപമാണ് ഏറ്റത്. അയ്യപ്പന്റെ സ്വർണം ആരാണ് കട്ട് വിറ്റതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അത്ര വലിയ കവർച്ചയാണ് നിങ്ങൾ നടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
'സർക്കാരിന് അയ്യപ്പഭക്തിയുണ്ടെങ്കിൽ സുപ്രിംകോടതിയിലെ സത്യവാങ്മൂലവും നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് നിങ്ങൾ തയാറുണ്ടോ? ഭക്തരും ജനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ഏതെങ്കിലും കോടീശ്വരന്റെ വീട്ടിലിരുന്നേനെ. അതും വിൽക്കുമായിരുന്നു'- അദ്ദേഹം പറഞ്ഞു.
Adjust Story Font
16

