കോണ്‍ഗ്രസുമായി സീറ്റ് വെച്ചുമാറുന്നതില്‍ ധാരണയായില്ല; തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം
തിരുവമ്പാടിക്ക് പകരമായി തവനൂർ സീറ്റ് നൽകാമെന്ന് ഇന്നലെ കോൺഗ്രസ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയതോടെ വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാർട്ടികളും എത്തുകയായിരുന്നു

കോഴിക്കോട്: തിരുവമ്പാടി സീറ്റ് കോൺഗ്രസുമായി വെച്ചു മാറേണ്ടെന്ന് മുസ്‌ലിം ലീഗ്. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. കോങ്ങാടിനും പുനലൂരിനും പകരം ലീഗിന് നൽകുന്ന സീറ്റിലും ധാരണയായില്ല. ഇവ ഉൾപെടെ ലീഗിൻ്റെ 11 സീറ്റുകളിൽകൂടി അന്തിമ ധാരണയിലെത്താനുണ്ട്.
തിരുവമ്പാടിക്ക് പകരമായി തവനൂർ സീറ്റ് നൽകാമെന്ന് ഇന്നലെ കോൺഗ്രസ് അറിയിച്ചെങ്കിലും പിന്നിട് തീരുമാനം മാറ്റി. അതോടെ തിരുവമ്പാടി വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാർട്ടികളും എത്തുകയായിരുന്നു. തിരുവമ്പാടിയിൽ സി.കെ കാസിമിൻ്റെ പേരിനാണ് മുൻഗണന.
പുനലൂർ, കോങ്ങാട് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തെങ്കിലും പകരം നൽകേണ്ട സീറ്റുകളിൽ ഇതുവരെ ധാരണയായില്ല. വള്ളിക്കുന്ന്, മഞ്ചേരി, തിരൂരങ്ങാടി, താനൂർ സീറ്റുകളിലാണ് മലപ്പുറത്ത് ഇനിയും ധാരണയാകാനുള്ളത്. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലും ധാരണയായില്ല. കുത്തുപറമ്പ്, കാസർകോട് സീറ്റുകളിലും ഒറ്റപേരിലേക്ക് എത്തേണ്ടതുണ്ട്. സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി സാദിഖലി തങ്ങൾ നേതാക്കളുമായി നടത്തുന്ന കൂടിയാലോചന തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനം എത്രയും വേഗം നടപ്പിലാക്കണമെന്ന സമ്മർദം പ്രവർത്തകർ ശക്തമാക്കിയിരിക്കുകയാണ്.
Adjust Story Font
16

