ശബരിമല സ്വർണക്കൊള്ള: സർക്കാരോ മുന്നണിയോ അന്വേഷണത്തിൽ ഇടപെടില്ല; കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ല- ടി.പി രാമകൃഷ്ണൻ
നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ സർക്കാരോ മുന്നണിയോ ഇടപെടില്ലെന്നും കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എൽഡിഎഫ് വിലയിരുത്തിയിട്ടില്ല. മൂന്ന് വിഷയങ്ങളിൽ ഒതുങ്ങുന്നതല്ല തിരിച്ചടിയെന്നും വിവിധ വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണൻ. എന്തൊക്കെയാണ് വിഷയങ്ങളെന്ന് ജനങ്ങളോട് ചോദിക്കും. ജനങ്ങൾ പറയുന്ന കാരണം കണ്ടെത്തി തിരുത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഓരോ ഘട്ടത്തിലും നിലപാട് വിശദീകരിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്. കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ല. നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കുക തന്നെ വേണം. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ ശക്തിപ്പെടുത്താനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. തുടർന്നും ഇതേ നിലപാടുമായി മുന്നോട്ടുപോകും. എന്നാൽ എൽഡിഎഫും സർക്കാരും വിശ്വാസത്തിനെതിരാണെന്ന് സ്ഥാപിക്കാനുള്ള സംഘടിത പ്രചാരണമാണ് നടത്തിയത്. തങ്ങളുടെ കൈ ശുദ്ധമാണ്.
കളവ് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാൻ എളുപ്പമാണ്. ശരി പറഞ്ഞ് ജനങ്ങളുടെ അംഗീകാരം നേടാൻ സമയമെടുക്കും. അത് ഇക്കാര്യത്തിൽ ഒക്കെ സംഭവിച്ചിട്ടുണ്ടാകും. തന്ത്രിക്ക് വീഴ്ച സംഭവിച്ചുണ്ടാകുമെന്ന് കണ്ടായിരിക്കുമല്ലോ അറസ്റ്റെന്നും ടി.പി രാമകൃഷ്ണൻ. ആരെയും രക്ഷിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല. അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരട്ടെ. ശബരിമല ഉയർത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു.
എൽഡിഎഫിൽ ഒരു അഭിപ്രായ ഭിന്നതയും ഉണ്ടായില്ല. സ്വന്തം വീട്ടിലെ അച്ഛനും മക്കൾക്കും ഒരു അഭിപ്രായം ആകുമോയെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു. എല്ലാ പാർട്ടികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. 140 സീറ്റിലും ജയിക്കാനുള്ള പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

