'മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോര്‍ട്ട്
അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടൻ സ്റ്റേഷനിൽ ഹാജരായത്

തിരുവനന്തപുരം: നടന്‍ മണിയൻപിള്ള രാജു പ്രതിയായ കാറപകടത്തിൽ പൊലീസ് വീഴ്ചയില്ലെന്ന് ഡിസിപിയുടെ റിപ്പോർട്ട്. അപകടം നടന്നതിന് പിന്നാലെ പൊലീസ് മണിയൻപിള്ള രാജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചു. മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ ഉടനെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അപകടം ഉണ്ടായത് മണിയൻപിള്ള രാജുവിന്റെ കാറടിച്ച് ആണെന്ന് മനസിലാക്കിയിട്ടും രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നായിരുന്നു പ്രധാന ആരോപണം. യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സിസിടിവി പരിശോധിച്ച പൊലീസിന് വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് മനസിലായി. പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു.
എന്നാൽ തുടർന്നുള്ള സമയങ്ങളിൽ പൊലീസും മറ്റു പരിശോധന ഒന്നും നടത്തിയില്ലെന്നും മണിയൻപിള്ള രാജുവിനെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. രാത്രി 12 മണിയോടെയാണ് ഒരു അഭിഭാഷകൻ സ്റ്റേഷനിലേക്ക് വിളിച്ച് മണിയൻപിള്ള രാജു പിറ്റേന്ന് രാവിലെ ഹാജരാകുമെന്ന് അറിയിച്ചത്.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. 'KL 01 CJ 04' നമ്പറുള്ള കാറിൽ യുവാക്കൾ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് വന്നു ഇടിക്കുകയായിരുന്നു. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു, പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ല, വാഹനം നിർത്താതെ ഓടിച്ചുപോയി, യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ ഇതൊക്കെ മണിയൻപിള്ള രാജു നിഷേധിച്ചിരുന്നു.
അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടൻ സ്റ്റേഷനിൽ ഹാജരായത്. സ്റ്റേഷനിൽ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നൽകി വിട്ടയക്കുകയുമായിരുന്നു.
Adjust Story Font
16

