വാടകയും കൊടുക്കുന്നില്ല, സാധനങ്ങളും മാറ്റിക്കൊടുക്കുന്നില്ല; ഐസിഡിഎസിന് കെട്ടിടം വാടകക്ക് നൽകി കുടുങ്ങി കുടുംബം
സാധനങ്ങൾ മാറ്റിത്തരണമെന്ന് ആവശ്യപെട്ട് ഐസിഡിഎസ് ഓഫീസർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലെന്നാണ് ഇവർ പറയുന്നത്

പാലക്കാട്: വനിത ശിശുവകുപ്പിൻ്റെ കീഴിലെ ഐസിഡിഎസ് ഓഫീസിന് വാടക നൽകി കുടുങ്ങിപ്പോയിരിക്കുകയാണ് പാലക്കാട് സ്വദേശി ഹനീഫയും കുടുംബവും. അഞ്ച് വർഷത്തിന് മുമ്പ് ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും സാധനങ്ങൾ ഇതുവരെയും കൊണ്ടുപോയിട്ടില്ല. ഓഫീസ് ഒഴിഞ്ഞുതരികയോ വാടക കൃത്യമായി നൽകുകയോ ചെയ്യാത്തതിനാൽ വലിയ പ്രയാസത്തിലാണ് ഈ കുടുംബം.
ഐസിഡിഎസ് ഓഫീസും ശൈശവ വിവാഹ നിരോധന ഓഫീസറുടെ കാര്യാലയവും പ്രവർത്തിച്ചിരുന്നത് മണ്ണാർക്കാട് നഗരത്തിലെ കോടതിപ്പടിയിലെ ഈ കെട്ടിടത്തിലാണ്. 2004 മുതൽ 2021 വരെ 17 വർഷം ഇവിടെയാണ് ഓഫീസ് ഉണ്ടായിരുന്നത്. 2021ൽ ഓഫീസ് പ്രവർത്തനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പഴയ ഓഫീസിനകത്തെ മേശയും കസേരയും അലമാറകളും ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിവെക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അഞ്ച് വർഷമായി വാടകയും നൽകിയിട്ടില്ല.
സാധനങ്ങൾ മാറ്റിത്തരണമെന്ന് ആവശ്യപെട്ട് ഐസിഡിഎസ് ഓഫീസർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലെന്നാണ് ഇവരുടെ പരാതി. മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഓഫീസിൻ്റെ പേരിലുള്ള വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇത്രയും കാലത്തെ വാടക ലഭിക്കുമെന്ന് വലിയ പ്രതീക്ഷയെന്നുമില്ലെങ്കിലും നിലവിൽ കെട്ടിടത്തിനകത്തുള്ള സാധനങ്ങൾ മാറ്റിക്കൊടുത്താൽ 2000 സ്ക്വയർ ഫീറ്റ് കെട്ടിടം വാടകക്ക് നൽകാം. മുൻപ് ഉണ്ടായിരുന്ന ഓഫീസർമാരാണ് പൂട്ടിട്ട് പോയതെന്നും കോടതിയിൽ കേസ് നടക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥർ പറയുന്നത്.
Adjust Story Font
16

