Quantcast

'മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ല'; സ്വപ്‌നയുടെ മുൻ മൊഴി പുറത്ത്

മുഖ്യന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണെന്നും സ്വപ്നയുടെ മുൻ മൊഴി

MediaOne Logo

Web Desk

  • Updated:

    2022-06-16 08:15:02.0

Published:

16 Jun 2022 7:03 AM GMT

മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ല; സ്വപ്‌നയുടെ മുൻ മൊഴി പുറത്ത്
X

കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നൽകിയ മുൻ മൊഴിയുടെ പകർപ്പ് പുറത്ത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രിയെയോ കുടുംബത്തെയോ അറിയില്ലെന്നും സ്വപ്‌ന സുരേഷ് മുൻമൊഴിയിൽ വ്യക്തമാക്കുന്നു. അദ്ദേഹവുമായോ കുടുംബാംഗങ്ങളുമായോ ഫോണിൽ സംസാരിച്ചിട്ടില്ലെന്നും ഇ.ഡിക്കു നൽകിയ മൊഴിയിൽ പരാമർശിക്കുന്നു.

മുഖ്യന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ്. ഷാർജ രാജ്ഞിയുമായി ആശയവിനിമയത്തിന് തന്റെ ഭാര്യയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 164 പ്രകാരം മൊഴി നൽകും മുമ്പ് സ്വപ്‌ന സുരേഷ് ഇ.ഡിക്ക് നൽകിയ 11 മൊഴികളുടെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ഇ.ഡിക്കു നൽകിയ മൊഴികളും 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പിൽ നൽകിയ സത്യവാങ്മൂലവും പരസ്പര ബന്ധമില്ലാത്തതാണെന്ന് ഇതിനോടകം വ്യക്തമാവുകയാണ്.

2020 ആഗസ്ത് മുതൽ നവംമ്പർ വരെ 11 മൊഴികളാണ് സ്വപ്ന കള്ളപണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരത്തിലെ സെഷൻ 50 പ്രകാരം മൊഴികൾ നൽകിയത്. പൂർണ സമ്മതത്തോടെയാണ് മൊഴി നൽകുന്നതെന്ന് സ്വപ്ന എഴുതി നൽകിയിരുന്നു. പിതാവ് മരിച്ചപ്പോൾ ശിവശങ്കറിന്റെ ഫോണിലൂടെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചിട്ടുണ്ടെന്നും മുൻ മൊഴിയിൽ പറയുന്നു.

മുൻ മന്ത്രി കെ.ടി ജലീലുമായുള്ളതും ഔദ്യോഗിക ബന്ധം മാത്രമായിരുന്നു. റമദാനിലും കോവിഡ് കാലത്തും യു.എ.ഇ നൽകിയ സഹായക്കിറ്റുകളുടെ വിതരണത്തിന് ജലീൽ ബന്ധപ്പെട്ടിരുന്നു. അതിന് സഹായിച്ചുവെന്നും സ്വപ്നമൊഴി നൽകിയിട്ടുണ്ട്. എന്നാൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ അന്നും ഇന്നും ഓരേ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. മിഡിൽ ഈസ്റ്റ് കോളജ് ഷാർജയിൽ തുടങ്ങാൻ ശ്രീരാമകൃഷ്ണൻ ശ്രമിച്ചെന്ന ആരോപണം ആവർത്തിക്കുകയാണ് സ്വപ്ന. കോളജ് തുടങ്ങാൻ ഷാർജ ഭരണാധികാരിയോട് സ്ഥലം ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. ശിവശങ്കർ, കിരൺ, ലഫീർ എന്നിവരും ഈ പദ്ധതിയുടെ ഭാഗമായിരുന്നു. ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജ് താൻ സന്ദർശിച്ചപ്പോൾ ശിവശങ്കർ ഒപ്പമുണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എറണാകുളം സെഷൻസ് കോടതിയിൽ സ്വപ്‌ന സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണങ്ങളുള്ളത്. ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവർക്കൊപ്പമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കരാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.

ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണ്ണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നുള്ളതാണ് കുടുംബത്തിനെതിരെ ഉയരുന്ന ഗുരുതര ആരോപണം. എന്നാൽ അവർക്കത് ഇഷ്ടമാകാൻ സാധ്യതയില്ല എന്ന് പറഞ്ഞ് താൻ അത് തടഞ്ഞു എന്നും സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. മുൻമന്ത്രി കെ.ടി ജലീൽ ചെയ്ത കുറ്റങ്ങൾ താൻ ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന അറിയിച്ചിരുന്നു. ഭക്ഷണ സാധനങ്ങൾ എന്ന പേരിലാണ് കാർഗോ എത്തിയത്. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാൽ അത് വിട്ടുകിട്ടുന്നതിൽ പ്രയാസമുണ്ടായിരുന്നു. അത് തടഞ്ഞ് വെക്കുകയും ചെയ്തു. പിന്നാലെയാണ് എം.ശിവശങ്കറിന്റെ ഇടപെടലുണ്ടായത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് സ്വപ്നയുടെ സത്യവാങ്മൂലം.

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്. 2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടത്.

TAGS :

Next Story