'ഇതൊരു തുടക്കം മാത്രം, ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട്'; മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി
ഭീകരർക്കെതിരെയുള്ള തുടർനടപടികൾക്ക് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും ആന്‍റണി പറഞ്ഞു

തിരുവനന്തപുരം: പഹൽഗാമിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി നടപ്പാക്കിയെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി.
ഇ'തൊരു തുടക്കം മാത്രമാണ്.ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്. തീവ്രവാദത്തിനെതിരെ കേന്ദ്ര സർക്കാറിന് പൂർണ പിന്തുണയുണ്ട്. ഇന്ത്യൻ സേനയിൽ പൂർണ്ണ വിശ്വാസമുണ്ട്. കശ്മീർ ജനത ഒറ്റക്കെട്ടായി ഇന്ത്യൻ സൈന്യത്തിനൊപ്പം നിന്നെന്നും ഭീകരർക്കെതിരെയുള്ള തുടർനടപടികൾക്ക് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 'സൈനിക ദൗത്യത്തിന് പ്രതീകാത്മകമായ ഉചിതമായ പേര് നൽകാനായി. പാകിസ്താനെതിരായ ആക്രമണമല്ല, ഭീകരർക്ക് എതിരായ നടപടിയാണ് ഉണ്ടായത്.അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് നൽകിയ വലിയ തിരിച്ചടിയാണ് ഇന്ത്യ നടത്തിയതെന്നും ഭീകര സംഘടനാ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും പാകിസ്താനിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടായാൽ രാജ്യം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും' പ്രേമചന്ദ്രന്‍ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാംനാൾ അതിശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. ഇന്ന് പുലർച്ചെ 1.05 ഓടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. 70 ഭീകരർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
മൂന്ന് സേനകളും സംയുക്തമായാണ് 'ഓപറേഷൻ സിന്ദൂറിനുള്ള' നീക്കങ്ങൾ നടത്തിയത്. 1.51ന് നീതി നടപ്പിക്കിയെന്ന സൈന്യത്തിന്‍റെ ട്വീറ്റോടെയാണ് തിരിച്ചടിയുണ്ടായത് പുറത്തറിയുന്നത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിദ്കെ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്.
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ സെയ്ദ് മസൂദ് അസ്ഹറിന്‍റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. മസൂദ് അസറിന്റെ സഹോദരിയും ഭാര്യാ സഹോദരനും ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി നടന്നത്.
Adjust Story Font
16

