തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കബളിപ്പിക്കുന്നത്, അനാവശ്യ രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപെടുത്തി: വി.ഡി സതീശൻ
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കുന്നതാണെന്നും അനാവശ്യ രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപെടുത്തിയെന്നും സതീശൻ കുറ്റപ്പെടുത്തി. പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് പിൻവലിക്കാനാവില്ല. ഒരു പ്രസക്തിയുമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണ് ഇപ്പോഴുള്ളത്. അടുത്ത വർഷത്തെ ബജറ്റ് UDF അവതരിപ്പിക്കുമെന്നും അതാവും നടപ്പിലാവുകയെന്നും വി.ഡി സതീശൻ പറഞ്ഞു. മുൻ പദ്ധതികളുടെ 38% മാത്രം ചെലവഴിച്ച സർക്കാരാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും സതീശൻ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ട്രഷറി നിയന്ത്രണമുള്ള ഖജനാവ് വെച്ചാണ് ഈ ഗീർവാണ പ്രസംഗം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. വിപണി ഇടപെടലിന് വേണ്ടി മാറ്റിവെച്ച തുക പോലും ചെലവഴിക്കാനായിട്ടില്ല. ക്ഷേമ പെൻഷൻ ആദ്യം അവതരിപ്പിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ ആണെന്നും പറയുന്ന കണക്കും യഥാർത്ഥ കണക്കും തമ്മിൽ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

