പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല

തിരുവനന്തപുരം: പോളിങ് ശതമാന കണക്ക് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്.
എന്നാൽ, കണക്ക് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പറയുന്നത്. അന്തിമ പോളിങ് ശതമാനം പുറത്തുവിടേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണ്. ബൂത്തിലെത്തി പോൾ ചെയ്തവരുടെ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. കണക്ക് പുറത്തു വിടാത്തതിൽ ദുരൂഹത ഇല്ലെന്നും വിശദീകരണം
കണക്ക് പുറത്ത് വിടാത്തതിൽ കൃത്യമായ വിശദീകരണം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. ഹോം, പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടുത്തിയുള്ള കണക്കാണ് ഇനി വരാനുള്ളത്. ചില ജില്ലകളിൽ ഇൻഫർമേഷൻ വകുപ്പ് വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. പോളിങ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78 .27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.
Adjust Story Font
16

