തെരഞ്ഞെടുപ്പ് ഒരുക്കം; ശശി തരൂരിനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ്
കോൺഗ്രസിന്റെ വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു
തിരുവനന്തപുരം: ശശി തരൂരിനെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി നിർത്താൻ പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. തരൂരിനെ വീട്ടിലെത്തി കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും പ്രകടന പത്രികയടക്കം തയാറാക്കുന്നതിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള തരൂരിന്റെ സംവാദം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇന്ന് രാവിലെ തലസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
കോൺഗ്രസിന്റെ വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. അതിന് തന്നെയാണ് പ്രവർത്തിക്കുന്നത്. തന്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളു. അത് പല തവണ പറഞ്ഞതാണെന്നും തരൂർ.
കേന്ദ്ര ബഡ്ജറ്റിൽ താൻ പങ്കെടുക്കും. എന്താണ് കേരളത്തിന് ലഭിക്കുക എന്ന് നോക്കണം. മുമ്പേ തന്ന വാഗ്ദാനമാണ് എയിംസ്. അത് പൂർത്തിയാക്കണം എന്നാണ് ആവശ്യം. തീരദേശത്തെ സംരക്ഷിക്കാൻ പദ്ധതി വേണം. അത് പ്രധാനപെട്ട വിഷയമാണ്. സംസ്ഥാന സർക്കാർ പണം ഇല്ലെന്ന് പറയുന്നു. ഈ സ്ഥിതിയിൽ എങ്ങനെയാണ് നമ്മൾ ജീവിക്കുക. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞതിന്റെ തെളിവ് ബഡ്ജറ്റിൽ കാണണമല്ലോ. തെരഞ്ഞെടുപ്പ് സമയത്തെ ബഡ്ജറ്റ് ആയതുകൊണ്ട് കുറച്ചു പ്രതീക്ഷ ഉണ്ടെന്നും തരൂർ.
രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കേരളത്തിൽ വീണ്ടും സജീവമാകാൻ തരൂർ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തരൂരിനെ പൂർണ്ണണസമയം ഇറക്കാനാണ് സംസ്ഥാന കോൺഗ്രസിന്റെ തീരുമാനം. രാഹുൽ ഗാന്ധിയുമായി സംസാരിച്ച പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വരെയെങ്കിലും മോദി സർക്കാരിനെ പുകഴ്ത്തുന്ന പ്രതികരണങ്ങൾ തരൂരിൽ നിന്ന് ഉണ്ടാകില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ
Adjust Story Font
16

