ക്ഷേമനിധി ബോർഡുകളിൽ പെൻഷൻ മുടങ്ങിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
മീഡിയവൺ വാർത്തക്ക് പിറകെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിവിധ ക്ഷേമനിധി ബോർഡുകളിൽ പെൻഷനും ആനുകൂല്യങ്ങളും മുടങ്ങിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മീഡിയവൺ വാർത്തക്ക് പിറകെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്. മൂന്ന് മാസത്തെ പെൻഷൻ മാത്രമേ മുടങ്ങിയുള്ളൂവെന്ന ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
എം.വിൻസെൻ്റ് എംഎൽഎയാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്. മുൻകാല തൊഴിലാളി പാർട്ടിയുടെ സർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് വഞ്ചനയാണ്. കെട്ടിട നിർമാണ ക്ഷേമനിധിയിൽ 17 മാസമാണ് പെൻഷൻ കുടിശ്ശിക. പരിപ്പ് വട മാറ്റി കശുവണ്ടി കൊറിക്കുന്ന സമയത്തെങ്കിലും കശുവണ്ടി തൊഴിലാളികളെ ഓർക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൂന്ന് ഗഡുക്കൾ മാത്രം പെൻഷൻ കൊടുക്കാനുണ്ട് എന്നതായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മറുപടി. എന്നാൽ, ഈ സർക്കാരിന്റെ മുൻഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കാലോചിതമായി ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. ധനകാര്യ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Adjust Story Font
16

