'പി.സി ജോര്‍ജിന്റെ തോക്കിന് മാത്രമേ ലൈസന്‍സുള്ളൂ, വാ തുറക്കുന്നത് കുറ്റപ്പെടുത്താനും മോശമായ രീതിയിൽ സംസാരിക്കാനും': ഓര്‍ത്തഡോക്‌സ് സഭ
എഫ്‌സിആര്‍എയില്‍ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു

കോട്ടയം: ബിഷപ്പുമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. പി.സി ജോര്‍ജിന് തോക്കിന് മാത്രമേ ലൈസൻസുള്ളൂവെന്നും അദ്ദേഹം വാ തുറക്കുന്നത് ആരെയെങ്കിലും കുറ്റപ്പെടുത്താനാണെന്നും സഭാ വക്താവ് ദിയസ്‌കോറസ് മെത്രാപ്പൊലീത്ത വിമര്‍ശിച്ചു.
'പി.സി ജോര്‍ജിനെ കുറിച്ച് ഞാന്‍ പറയാതെ തന്നെ സമൂഹത്തിലെ എല്ലാവര്‍ക്കും അറിയാമായിരിക്കും. അദ്ദേഹം നല്ല മനുഷ്യനാണെന്നാണ് ഞാനും കരുതുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന തോക്കിന് മാത്രമേ ലൈസന്‍സുള്ളൂവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അദ്ദേഹം എപ്പോ വാ തുറന്നാലും ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ആരെയെങ്കിലും കുറിച്ച് മോശം പറയുകയോ ആണ് ചെയ്യാറുള്ളത്. അത്തരമൊരാളുടെ പരാമര്‍ശത്തെ കുറിച്ച് ഞാനെന്ത് പറയാനാണ്?'. സഭാ വക്താവ് പറഞ്ഞു.
'എഫ്‌സിആര്‍എ ബില്‍ മാറ്റിവെച്ചത് താല്‍ക്കാലികാശ്വാസം മാത്രമാണെന്ന് പറയാമെന്നും ബില്‍ ഇപ്പോള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത് ബിജെപിയുടെ മണ്ടത്തരമെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആര്‍എ ബില്‍ മാറ്റിവെച്ചത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. എങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളോട് സംസാരിക്കാതെയും ക്രിയാത്മകമായി ചര്‍ച്ച ചെയ്യാതെയും മുന്നോട്ട് പോകാനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ അതൊരു വിനാശകരമായ പരിപാടിയാണെന്നാണ് പറയാനുള്ളത്. മാറ്റിവെച്ചുവെന്നത് അല്‍പ്പം സന്തോഷം പകരുന്ന കാര്യം തന്നെയാണ്. ക്രിയാത്മകമായി ചര്‍ച്ച ചെയ്യുമെന്നാണ് വിചാരിക്കുന്നത്. മാധ്യമങ്ങളിലുള്ളത് പോലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവെച്ചാണുള്ളതെങ്കില്‍ ഇത് തികച്ചും ആശങ്കയുണര്‍ത്തുന്ന കാര്യം തന്നെയാണ്. എന്തുതന്നെയായാലും ബിജെപി കാണിക്കുന്ന മണ്ടത്തരങ്ങളിലൊന്നാണ് ഈ തീരുമാനമെന്നാണ് തോന്നുന്നത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എഫ്‌സിആര്‍എയില്‍ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുനടക്കുന്നതെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
Adjust Story Font
16

