എഫ്‌സിആർഎ നിയമ ഭേദഗതി: കേന്ദ്ര സർക്കാർ പിൻവാങ്ങണം - പി.മുജീബ് റഹ്മാൻ
ഭരണഘടനാവകാശങ്ങളെ നിരാകരിക്കുന്ന ഈ കിരാത നിയമഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ ആവശ്യപ്പെട്ടു

- Published:
30 March 2026 11:10 PM IST

കോഴിക്കോട്: എഫ്‌സിആർഎ നിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ സുതാര്യത ഉറപ്പാക്കാനും, നിയമവിരുദ്ധ ഫണ്ടിങ് തടയാനുമെന്ന് പറഞ്ഞ് പടച്ചെടുക്കുന്ന പുതിയ നിയമ ഭേദഗതി വ്യത്യസ്ത മതന്യൂനപക്ഷങ്ങൾ, എൻജിഒകൾ, സന്നദ്ധ സംഘടനകൾ മുതലായവർക്ക് വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലും അവരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കകൾ സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിൽ പറയുന്നത്.
ബോധപൂർവമായ ഭരണകൂട ഇടപെടലുകളിലൂടെ, സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ്, സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുവാനും അതിലൂടെ സ്ഥാപനത്തിന്റെ ആസ്തികളും ലഭിച്ചുകൊണ്ടിരിക്കുന്ന വിദേശ സംഭാവനകളും സർക്കാർ അധീനതയിലുള്ള അതോറിറ്റിയിലേക്ക് വഴിതിരിച്ചുവിടാനും പുതിയ കരട് ബില്ലിലെ വ്യവസ്ഥകൊണ്ട് സാധിക്കുമെന്നത് ഗൗരവകരമായ വസ്തുതയാണ്. ഭരണഘടന സംരക്ഷണങ്ങളൊന്നുമില്ലാത്ത, ഭരണകൂടത്തിന് പരിധിവിട്ട അധികാരം നൽകുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കാണ്ടിരിക്കുന്ന ഭീകര നിയമങ്ങളുടെ തന്നെ തുടർച്ചയാണ്. അതിനാൽ, ഭരണഘടനാവകാശങ്ങളെ നിരാകരിക്കുന്ന ഈ കിരാത നിയമഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അമീർ പറഞ്ഞു.
Adjust Story Font
16
