വി.എസിന്‍റെ നൂറാം പിറന്നാളാഘോഷത്തില്‍ നിന്നും മുന്‍ പിഎക്ക് വിലക്ക്
മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ നടത്തുന്ന പരിപാടിയിൽ നിന്നാണ് വിലക്കിയത്

എ സുരേഷ്
പാലക്കാട്: മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളാഘോഷത്തിൽ നിന്നും സന്തത സഹചാരിക്ക് പാർട്ടി വിലക്ക് . മുൻ പേഴ്സണൽ അസിസ്റ്റന്റ് എ.സുരേഷിനെയാണ് സി.പി.എം വിലക്കിയത്. ആദ്യം ക്ഷണിക്കുകയും പിന്നീട് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിന്‍റെയും കാരണം വ്യക്തമല്ലെന്നും മാറ്റി നിർത്തലിൽ വിഷമമുണ്ടെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു. അതിനിടെ നെന്മാറയിലും കൊടുവായൂരിലും സുരേഷിനെ പിറന്നാള്‍ ആഘോഷപരിപാടികളിലേക്ക് ക്ഷണിച്ചു.
20ന് മുണ്ടൂര്‍ കൂട്ടുപാതയില്‍ കളേഴ്‌സ് ടീം മുണ്ടൂര്‍ സംഘടിപ്പിക്കാനിരുന്ന 'നൂറിന്‍റെ നിറവില്‍ വിഎസ്' എന്ന പരിപാടിയിലേക്കാണ് സുരേഷിനെ സംഘാടകര്‍ ആദ്യം ക്ഷണിച്ചത് . സുരേഷിന്‍റെ പേര് ഉള്‍പ്പെടുത്തി പോസ്റ്ററും തയ്യാറാക്കി.സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതിന് പിന്നാലെ സംഘാടകർ വീണ്ടും വിളിച്ച് പരിപാടിയില്‍ നിന്ന് ഒഴിവാക്കുന്നതായി അറിയിച്ചത്.സി.പി.എം പ്രാദേശിക നേതാക്കളുടെ ഇടപെടലായിരിക്കും ഇതിന് പിന്നില്ലെന്ന് സുരേഷ് പറയുന്നു. പാർട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടും ഇത്രയും നാൾ പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് പാര്‍ട്ടി തന്നെ വെട്ടയാടുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി അംഗം പോലുമല്ലാത്ത സുരേഷിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടിയില്ലെന്ന് മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയും പ്രതികരിച്ചു. പാലക്കാട്ടുകാരനായ സുരേഷ് 2002ലാണ് വി.എസിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റാകുന്നത്. പിന്നീട് നിഴല്‍ പോലെ വി.എസിനൊപ്പമുണ്ടായിരുന്ന ആളാണ് സുരേഷ്.
Adjust Story Font
16

