'കിട്ടാനുള്ളത് രണ്ട് മാസത്തെ കുടുശ്ശിക'; നൂൽപുഴയിൽ നെല്‍ കർഷകർ പ്രതിസന്ധിയിൽ
500 ടണ്ണോളം നെല്ലാണ് കർഷകർ സപ്ലൈകോയ്ക്ക് നൽകിയത്

വയനാട്: നൂൽപുഴയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയതിൽ പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. രണ്ട് മാസത്തെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. നൂൽപ്പുഴ കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത് 209 കർഷകരാണ് സപ്ലൈകോയ്ക്ക് നെല്ല് നൽകി പണത്തിനായി കാത്തിരിക്കുന്നത്.
നൂൽപ്പുഴ പഞ്ചായത്തിൽ നഞ്ച കൃഷിയിറക്കിയ 700 കർഷകരാണ് നൂൽപ്പുഴ കൃഷിഭവനിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 209 കർഷകർ നെല്ല് നൽകി. 500 ടണ്ണോളം നെല്ലാണ് കർഷകർ സപ്ലൈകോയ്ക്ക് നൽകിയത്. കിലോയ്ക്ക് 30 രൂപ തോതിലാണ് നെല്ല് സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ചത്. ഇതിന്റെ തുക ഉടൻ എസ്ബിഐ, കാനറ ബാങ്കുകൾ വഴി കർഷകർക്ക് ലഭിക്കുമെന്നാണ് സപ്ലൈകോ അധികൃതർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നെല്ല് നൽകി രണ്ട് മാസം പിന്നിട്ടിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല.
ബാങ്കുകളെ സമീപിക്കുമ്പോൾ സർക്കാറിൽ നിന്ന് പണം നൽകാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നതെന്നും കർഷകർ പറയുന്നു. പണം ലഭിക്കാൻ വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഈ സാഹചര്യത്തിൽ രൂക്ഷമായ വന്യമൃഗശല്യത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിച്ച് ഉൽപാദിപ്പിച്ച നെല്ലിന്റെ തുക വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
Adjust Story Font
16

